റാഷിദ് ഖാന്‍ പോലുള്ള സ്പിന്നര്‍മാരെ നേരിടാന്‍ സഞ്ജുവിന് കഴിയുമെന്നും കൈഫ് പറഞ്ഞു.

ദില്ലി: ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ കുറിച്ച് ഇപ്പോഴും ആശങ്കകളുണ്ട്. മലയാളി താരം സഞ്ജു സാംസണെ എവിടെ കളിപ്പിക്കുമെന്നുള്ളതാണ് പ്രധാന ചോദ്യം. ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടി20 ടീമില്‍ തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായത്. ഓപ്പണറായി കളിക്കുന്ന ഗില്ലിനെ കളിപ്പിക്കാതിരിക്കാന്‍ സാധിക്കില്ല. ഗില്ലിന്റെ അഭാവത്തില്‍ സഞ്ജുവായിരുന്നു ഇന്ത്യയുടെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിരുന്നത്. താരം മികച്ച ഫോമിലുമാണ്. ഫിനിഷറായി കളിപ്പിക്കുന്നത് വലിയ ചോദ്യങ്ങളുയര്‍ത്തും.

മാത്രമല്ല, സെക്കന്‍ഡ് വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയും ടീമിലുണ്ട്. ഇനി മൂന്നാമനാക്കി കളിപ്പിച്ചാല്‍ തിലക് വര്‍മയേയും താഴേയ്ക്ക് ഇറക്കേണ്ടി വരും. നിലവില്‍ അഭിഷേക് ശര്‍മ - ഗില്‍ സഖ്യത്തെ ഓപ്പണ്‍ ചെയ്യിപ്പിക്കാനാണ് പദ്ധതി. ഇതിനിടെ സഞ്ജുവിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ സഞ്ജു സാംസണെ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിന് ഇറക്കണമെന്നാണ് അദ്ദേഹം പറയുന്നത്. അതിനുള്ള കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

കൈഫിന്റെ വാക്കുകള്‍... ''തിലക് വര്‍മയെ മാറ്റിനിര്‍ത്തി സഞ്ജുവിനെ വണ്‍ ഡൗണായി പരിഗണിക്കണം. മധ്യ ഓവറുകളില്‍ റാഷിദ് ഖാനെ പോലെയുള്ള സ്പിന്നര്‍മാരെ തുടര്‍ച്ചയായി സിക്‌സര്‍ പറത്താന്‍ സഞ്ജു ടീമിലുണ്ടാകണം. ബാറ്റിങ്ങിന് ഏറ്റവും ബുദ്ധിമുട്ടുള്ള ദക്ഷിണാഫ്രിക്കയില്‍ രണ്ട് സെഞ്ചറികള്‍ അടിച്ച താരമാണ് സഞ്ജു. പേസും സ്പിന്നും നന്നായി കളിക്കാന്‍ സഞ്ജുവിന് അറിയാം.'' കൈഫ് വ്യക്തമാക്കി. കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജു സാംസണ്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. വരുന്ന ബുധനാഴ്ച യുഎഇ ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുമ്ര, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്

സ്റ്റാന്‍ഡ് ബൈ കളിക്കാര്‍: യശസ്വി ജയ്‌സ്വാള്‍, പ്രസിദ്ധ് കൃഷ്ണ, വാഷിംഗ്ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍.

YouTube video player