ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലെ മോശം പ്രകടനത്തിന് പിന്നാലെ റിസ്‌വാനെയും ഓപ്പണർ ഇമാം ഉൽ ഹഖിനെയും പരമ്പരയുടെ പകുതിയിൽ വെച്ച് നാട്ടിലേക്ക് മടക്കി അയച്ചിരുന്നു.

ലാഹോർ: ഇംഗ്ലണ്ട് പര്യടനത്തിനിടെയുണ്ടായ അച്ചടക്ക ലംഘനങ്ങളുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി നടത്തുന്ന അന്വേഷണത്തിൽ പ്രതികരണവുമായി പാകിസ്ഥാൻ താരം മുഹമ്മദ് റിസ്‌വാൻ. അന്വേഷണത്തോട് താൻ പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും നടപടികൾ പൂർത്തിയാകുന്നതിനായി കാത്തിരിക്കുകയാണെന്നും റിസ്‌വാൻ ഒരു പാകിസ്ഥാൻ വാർത്താ ചാനലിനോട് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലെ മോശം പ്രകടനത്തിന് പിന്നാലെ റിസ്‌വാനെയും ഓപ്പണർ ഇമാം ഉൽ ഹഖിനെയും പരമ്പരയുടെ പകുതിയിൽ വെച്ച് നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. തുടർന്നാണ് ഇരു താരങ്ങളും സൈബർ ക്രൈം ഏജൻസിയുടെ അന്വേഷണ നിഴലിലായത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും രാജ്യത്തെ ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ ഏജൻസി പ്രവർത്തിക്കുന്നത്. അന്വേഷണ ഏജൻസിയുമായി ഞാൻ പൂർണ്ണമായി സഹകരിക്കുന്നുണ്ട്. ഈ അന്വേഷണം എത്രയും വേഗം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്- റിസ്‌വാൻ വ്യക്തമാക്കി.

അന്വേഷണത്തിന്‍റെ ഭാഗമായി പിസിബി സെക്യൂരിറ്റി ഓഫീസർ റിസ്‌വാന്‍റെയും ഇമാമിന്‍റെയും ഫോണുകൾ പിടിച്ചെടുക്കുകയും ഇതിലെ വിവരങ്ങൾ ഏജൻസിക്ക് കൈമാറുകയും ചെയ്തിട്ടുണ്ടെന്നാണ് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരങ്ങളുടെ സന്ദേശങ്ങൾ, ഫോൺ വിളികൾ, ഡ്രസ്സിംഗ് റൂമിലെ വിവരങ്ങൾ ചോർന്നത് എന്നിവയ്ക്ക് പുറമെ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണ ഏജൻസി വിശദമായി പരിശോധിക്കും. ചോദ്യവലിക്ക് മറുപടി നൽകാൻ താരങ്ങൾ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് നിലവിൽ നടക്കുന്ന ആഭ്യന്തര റെഡ് ബോൾ ടൂർണമെന്റുകളിൽ ഇവർക്ക് കളിക്കാൻ സാധിച്ചിട്ടില്ല.

അന്വേഷണം എപ്പോൾ പൂർത്തിയാകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം, പരമ്പരയ്ക്കിടെ നാട്ടിലേക്ക് തിരിച്ചയച്ച മറ്റ് അഞ്ച് താരങ്ങളും പരിശീലകരായ സർഫറാസ് അഹമ്മദ്, ഉമർ ഗുൽ എന്നിവരും നിലവിൽ അന്വേഷണ പരിധിയിലില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക