ഏകദിന റാങ്കിംഗ്: കോലിയെ പിന്തള്ളി ബാബര്‍ അസം തലപ്പത്ത്
റാങ്കിംഗില്‍ ഒന്നാംസ്ഥാനത്ത് എത്തുന്ന നാലാമത്തെ മാത്രം പാക് താരമാണ് ബാബര്‍.
ദുബായ്: ഏകദിന ബാറ്റ്സ്‌മാന്‍മാരുടെ റാങ്കിംഗില്‍ മൂന്ന് വർഷത്തിലേറെയായി ഒന്നാമതുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ മറികടന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം തലപ്പത്ത്. റാങ്കിംഗില്‍ ഒന്നാംസ്ഥാനത്ത് എത്തുന്ന നാലാമത്തെ മാത്രം പാക് താരമാണ് ബാബര്‍. രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വിരാട് കോലിയേക്കാള്‍ എട്ട് പോയിന്‍റ് അധികം ബാബറിനുണ്ട്.
ഐസിസി ഇന്ന് പ്രഖ്യാപിച്ച പുതിയ റാങ്കിംഗ് പ്രകാരം ബാബര്‍ അസമിന് 865 പോയിന്‍റാണുള്ളത്. താരത്തിന്‍റെ കരിയറിലെ ഉയര്‍ന്ന റേറ്റിംഗ് പോയിന്‍റാണിത്. വിരാട് കോലി 857 പോയിന്‍റുമായാണ് രണ്ടാമത് നില്‍ക്കുന്നത്. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ 825 പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു. ന്യൂസിലന്‍ഡിന്‍റെ റോസ് ടെയ്‌ലറും(801), ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ചുമാണ്(791) നാല്, അഞ്ച് സ്ഥാനങ്ങളില്‍. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല.
സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 82 പന്തില്‍ 94 റണ്‍സെടുത്ത പ്രകടനത്തോടെ 13 റേറ്റിംഗ് പോയിന്‍റ് ഉയര്‍ന്നാണ് കോലിയെ ബാബര്‍ പിന്നിലാക്കിയത്. സഹീര്‍ അബ്ബാസ്(1983-84), ജാവേദ് മിയാന്‍ദാദ്(1988-89), മുഹമ്മദ് യൂസഫ്(2003) എന്നിവരാണ് മുമ്പ് ഏകദിന ബാറ്റ്സ്‌മാന്‍മാരുടെ റാങ്കിംഗില്‍ ഒന്നാമത്തെത്തിയ പാക് താരങ്ങള്‍.
നാണക്കേട്! മുംബൈക്കെതിരെ കാര്‍ത്തിക്കും റസലും എന്താണ് ചെയ്‌തത്? ആഞ്ഞടിച്ച് സെവാഗ്
ഐപിഎല്‍ റണ്‍വേട്ടയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം: രോഹിത് ശർമ്മ മൂന്നാംസ്ഥാനത്ത്