2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യൻസ് ട്രോഫിയും നേടിയതോടെ ധോണിയുടെ പേരിനൊപ്പം ക്യാപ്റ്റൻ കൂള്‍ ശരിക്കും ഉറച്ചു.

റാഞ്ചി: ക്രിക്കറ്റില്‍ ഏത് സമ്മര്‍ദ്ധഘട്ടത്തിലും ഗ്രൗണ്ടില്‍ സമചിത്തതയോടെ ശാന്തനായി പെരുമാറുന്ന നായകന്‍മാരെ വിളിക്കുന്ന പേരാണ് ക്യാപ്റ്റൻ കൂള്‍ എന്ന്. ആരാധകര്‍ അതാദ്യം വിളിച്ചതാകട്ടെ ഇന്ത്യയുടെ മുന്‍ നായകനായ എം എസ് ധോണിയെ ആയിരുന്നു. 2007ലെ ടി20 ലോകകപ്പ് ഫൈനില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ കിരീടം നേടിയതിന് പിന്നാലെയാണ് സമ്മര്‍ദ്ദഘട്ടങ്ങളില്‍ അടിപതറാതെ നിന്ന ധോണിയെ ആദ്യമായി ആരാധകര്‍ ക്യാപ്റ്റൻ കൂള്‍ എന്ന് വിശേഷിപ്പിച്ചത്.

പിന്നീട് അത് ധോണിയുടെ വിശേഷണമായി മാറി. 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യൻസ് ട്രോഫിയും നേടിയതോടെ ധോണിയുടെ പേരിനൊപ്പം ക്യാപ്റ്റൻ കൂള്‍ ശരിക്കും ഉറച്ചു. അതിനുശേഷം പൊതുവെ ശാന്തരായ ക്യാപ്റ്റൻമാരെ ആ വിശേഷണം ഉപയോഗിച്ച് വിളിക്കുന്ന പതിവും തുടങ്ങി. എന്നാല്‍ ഇനി അത് അധികകാലം തുടരാനാവില്ല. ക്യാപ്റ്റൻ കൂള്‍ എന്ന വാക്ക് ട്രേഡ് മാര്‍ക്കായി രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ ഇപ്പോള്‍. ട്രേഡ്‌മാര്‍ക്കുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള പോര്‍ട്ടലിലാണ് എം എസ് ധോണി ക്യാപ്റ്റൻ കൂള്‍ എന്ന ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഈ മാസം അഞ്ചിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

ബ്രാന്‍ഡിംഗിനായാണ് സാധാരണഗതിയില്‍ കായിക താരങ്ങള്‍ അവരുടെ പേരിനൊപ്പമുള്ള വിശേഷണങ്ങള്‍ ട്രേഡ്‌മാര്‍ക്കായി രജിസ്റ്റര്‍ ചെയ്യാറുള്ളത്. ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ തന്‍റെ വിശേഷണമായ സിആര്‍7 ഇത്തരത്തില്‍ ട്രേഡ്മാര്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിആര്‍ 7ന് കീഴില്‍ വലിയൊരു ബിസിനസ് സാമ്രാജ്യവും റൊണാള്‍ഡോക്കുണ്ട്. ബാസ്കറ്റ് ബോള്‍ താരം മൈക്കല്‍ ജോര്‍ദാന്‍ 'ജംപ്മാന്‍' ലോഗോയാണ് തന്‍റെ ബ്രാന്‍ഡായ എയര്‍ ജോര്‍ദാനായി ഉപയോഗിക്കുന്നത്. ഇന്ത്യൻ താരം വിരാട് കോലിയാകട്ടെ തന്‍റഎ ജേഴ്സി നമ്പറായ 18നെ അനുസ്മരിപ്പിക്കുന്ന വണ്‍ 8 എന്ന ലോഗോയാണ് ഹോട്ടല്‍ ശൃംഖല അടക്കമുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.

ഇതുപോലെ ട്രേഡ്മാര്‍ക്ക് ചെയ്യപ്പെട്ടാല്‍ ക്യാപ്റ്റൻ കൂള്‍ എന്ന വാക്ക് ഇനി ധോണിക്ക് മാത്രമാകും നിയമപരമായി ഉപയോഗിക്കാന്‍ അവകാശമുണ്ടാകുക. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ ഇപ്പോഴും കളിക്കുന്ന ധോണി കഴിഞ്ഞ സീസണില്‍ വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായനുമായിരുന്നു. ഐപിഎല്ലില്‍ വിരമിച്ചിട്ടില്ലാത്ത ധോണി അടുത്ത സീസണിലും കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക