ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് രോഹിത്. അഞ്ച് തവണ അദ്ദേഹം ടീമിനെ കിരീടത്തിലേക്ക് നയിച്ചു. ഏറ്റവും കൂടുതല്‍ കിരിടം നേടിയ ക്യാപ്റ്റനും രോഹിത് തന്നെ.

മുംബൈ: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഐപിഎല്ലിലെ എല്ലാ മത്സരങ്ങളും കളിക്കില്ലെന്ന കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ജോലിഭാരം കുറയ്ക്കുന്നതിനും ആവശ്യത്തിന് വിശ്രമമെടുക്കുന്നതിനും വേണ്ടിയാണ് രോഹിത് വിട്ടുനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന് പകരം സൂര്യകുമാര്‍ യാദവ് മുംബൈയെ നയിക്കുമെന്നും വാര്‍ത്തയുണ്ടായി. ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും ഏകദിന ലോകകപ്പും അടുത്തിരിക്കെ താരങ്ങള്‍ പരിക്കേല്‍ക്കാതെ സൂക്ഷിക്കണമെന്ന നിര്‍ദേശം ബിസിസിഐ നല്‍കിയിരുന്നു. പിന്നാലെയാണ് വാര്‍ത്ത വന്നത്. 

എന്നാല്‍ റിപ്പോര്‍ട്ട് നിഷേധിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് കോച്ച് മാര്‍ക്ക് ബൗച്ചര്‍. അങ്ങനെയൊരു സംഭവമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ബൗച്ചറിന്റെ വാക്കുകള്‍... ''ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് രോഹിത്തും ടീമും ആഗ്രഹിക്കുന്നത്. നിലവില്‍ രോഹിത്തിന് വിശ്രമം ആവശ്യമുണ്ടെന്ന് കരുതുന്നില്ല.ഒന്നോ രണ്ടോ മത്സരത്തില്‍ വിശ്രമം ആവശ്യം വന്നാല്‍ അത് പരിഗണിക്കും.'' ബൗച്ചര്‍ പറഞ്ഞു.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് രോഹിത്. അഞ്ച് തവണ അദ്ദേഹം ടീമിനെ കിരീടത്തിലേക്ക് നയിച്ചു. ഏറ്റവും കൂടുതല്‍ കിരിടം നേടിയ ക്യാപ്റ്റനും രോഹിത് തന്നെ. ഏപ്രില്‍ രണ്ട് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ കീറണ്‍ പൊള്ളാര്‍ഡായിരുന്നു മുംബൈയുടെ വൈസ് ക്യാപ്റ്റന്‍. എന്നാല്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ സൂര്യയെ സ്ഥാനമേല്‍പ്പിക്കുകയായിരുന്നു. ഇതോടെ രോഹിത് വിട്ടുനില്‍ക്കുമ്പോള്‍ നയിക്കേണ്ട ചുമതല സൂര്യക്കായി. 

ഏകദിന ലോകകപ്പ് കൂടാതെ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യക്ക് കളിക്കേണ്ടതുണ്ട്. ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ടെസ്റ്റില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ഇതുകൂടി മുന്നില്‍ കണ്ടാണ് ബിസിസിഐയുടെ നിര്‍ദേശം. പരിശീലനത്തിന്റെ ഭാഗമായി കളിക്കാര്‍ ഫീല്‍ഡിംഗ് ഡ്രില്‍ ചെയ്യണമെങ്കിലും മെയ് ആദ്യവാരം വരെ ഇന്ത്യന്‍ താരങ്ങളെ അതിനായി നിര്‍ബന്ധിക്കരുതെന്നും ബിസിസിഐ ടീമുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. മെയ് ആദ്യവാരമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി. ഇതിന് മുമ്പ് ഏതെങ്കിലും കളിക്കാര്‍ക്ക് പരിക്കേറ്റാല്‍ സ്വാഭാവികമായും അവരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താനാവില്ല.

ഡല്‍ഹി കാപിറ്റല്‍സില്‍ റിഷഭ് പന്തിന്‍റെ 'സാന്നിധ്യ'മുണ്ടാവും!; ഉറപ്പുനല്‍കി റിക്കി പോണ്ടിംഗ്