എന്തൊരു പോക്ക്! രണ്ടും കൽപ്പിച്ച് മുംബൈയുടെ ലേലം വിളി; വമ്പൻ തുകയ്ക്ക് ഓസ്ട്രേലിയൻ ഓൾറൗണ്ടർ സ്വന്തം
ഇംഗ്ലീഷ് ഓൺ റൗണ്ടർ ബെൻ സ്റ്റോക്സിനെ 16.25 കോടിക്കാണ് സിഎസ്കെ വിളിച്ചെടുത്തത്. സൺറൈഴേസ്സും ലക്നൗ സൂപ്പർ ജയ്ന്റസും അടക്കമുള്ള താരത്തിനായി വാശിയോടെ കളത്തിലുണ്ടായിരുന്നെങ്കിലും ചെന്നൈ ഉറച്ച് നിന്നതോടെ എല്ലാവരും അവസാനം മുട്ടുമടക്കി.
കൊച്ചി: ഓസ്ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിനെ വൻ തുക മുടക്കി ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. 17.50 കോടി രൂപയാണ് ഗ്രീനിനെ മുംബൈ സ്വന്തമാക്കിയത്. ഗ്രീനിനായി മുംബൈ ഇന്ത്യൻസാണ് ആദ്യം വിളിച്ച് തുടങ്ങിയത്. ആദ്യം ആർസിബി കൂടെ വിളിച്ചെങ്കിലും ഏഴ് കോടി കടന്നതോടെ വിട്ടു. പിന്നീട് ഡൽഹി ക്യാപിറ്റൽസുമായാണ് മുംബൈ ഗ്രീനിനായി മത്സരിച്ച് വിളിച്ചത്. മുംബൈ രണ്ടും കൽപ്പിച്ചായിരുന്നു. എതിർ ടീം കൂട്ടി വിളിച്ചാൽ അൽപ്പനേരം പോലും ആലോചിക്കാതെ തന്നെ കൂട്ടി വിളിച്ചുകൊണ്ടിരുന്നു.
ഒടുവിൽ വില 17 കോടിയും കടന്നതോടെ ഡൽഹിയും ലേലത്തിൽ നിന്ന് പിന്നോട്ട് പോയി. ഇംഗ്ലീഷ് ഓൺ റൗണ്ടർ ബെൻ സ്റ്റോക്സിനെ 16.25 കോടിക്കാണ് സിഎസ്കെ വിളിച്ചെടുത്തത്. സൺറൈഴേസ്സും ലക്നൗ സൂപ്പർ ജയ്ന്റസും അടക്കമുള്ള താരത്തിനായി വാശിയോടെ കളത്തിലുണ്ടായിരുന്നെങ്കിലും ചെന്നൈ ഉറച്ച് നിന്നതോടെ എല്ലാവരും അവസാനം മുട്ടുമടക്കി. അതേസമയം, വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡറിനെ 5.75 കോടി മുടക്കി രാജസ്ഥാൻ ടീമിലെത്തിച്ചു.
രാജസ്ഥാനും ചെന്നൈയും തമ്മിലാണ് ജേസൺ ഹോൾഡറിനായി മത്സരിച്ചത്. ഒടുവിൽ അഞ്ച് കോടിക്ക് മുകളിലേക്ക് വില പോയതോടെ ചെന്നൈ പിൻവലിയുകയായിരുന്നു. ഐപിഎല്‍ മിനി താരലേലത്തില്‍ വിസ്‌മയിപ്പിച്ചത് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറനാണ്. ട്വന്‍റി 20 ലോകകപ്പില്‍ മിന്നും ഫോമിലായിരുന്ന കറനെ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സുമായി അവസാന നിമിഷങ്ങളില്‍ പോരടിച്ചാണ് താരത്തെ പഞ്ചാബ് റാഞ്ചിയത്.
സാം കറനായി രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ തുടക്കത്തില്‍ ലേലത്തില്‍ സജീവമായിരുന്നു. പിന്നാലെ പഞ്ചാബ് കിംഗ്‌സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും എത്തിയതോടെ ലേലം കടുത്തു. 16.25 കോടി രൂപയുമായി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും എത്തിയതോടെ ലേലം പാരമ്യതയിലെത്തി. ഇതിന് ശേഷം 17.25 കോടി രൂപയുമായി മുംബൈ ലേലത്തിലേക്ക് അതിശക്തമായി തിരിച്ചുവന്നു. പഞ്ചാബ് വിട്ടുകൊടുത്തില്ല. ഒടുവില്‍ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സ് സാമിനെ സ്വന്തമാക്കുകയായിരുന്നു.