'എന്റെ വൈറ്റ് ബാൾ ക്രിക്കറ്റ് റെക്കോർഡും അത്ര മോശമല്ല'; ഹർഷ ഭോഗ്ലക്ക് കലിപ്പന്‍ മറുപടി നൽകി പന്ത്
പന്തിന് പകരം സഞ്ജുവിന് അവസരം നൽകണമെന്ന മുറവിളിക്കിടെയാണ് ഭോഗ്ലയുടെ ചോദ്യം. മുൻ ഇന്ത്യൻ താരം വീരേന്ദ്ര സേവാഗുമായി ഭോഗ്ലെ പന്തിനെ താരതമ്യം ചെയ്തത് താരത്തിന് ഇഷ്ടമായില്ല.
ക്രൈസ്റ്റ് ചർച്ച്: ഏകദിന, ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങളിലെ പ്രകടനത്തെ കുറിച്ചുള്ള ചോദ്യത്തിൽ പ്രകോപിതനായി ഇന്ത്യൻ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്ത്. ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ക്രിക്കറ്റ് കമന്റേറ്ററായ ഹർഷ ഭോഗ്ലയോട് സംസാരിക്കവെയാണ് പന്ത് പ്രകോപിതനായത്. ടെസ്റ്റ് ക്രിക്കറ്റിലെയും ഏകദിന, ട്വന്റി20 ക്രിക്കറ്റിലെയും പന്തിന്റെ ബാറ്റിങ് പ്രകടനങ്ങൾ വിലയിരുത്തിക്കൊണ്ടായിരുന്നു ഹർഷ ഭോഗ്ലയുടെ ചോദ്യം. പന്തിന് പകരം സഞ്ജുവിന് അവസരം നൽകണമെന്ന മുറവിളിക്കിടെയാണ് ഭോഗ്ലയുടെ ചോദ്യം. മുൻ ഇന്ത്യൻ താരം വീരേന്ദ്ര സേവാഗുമായി ഭോഗ്ലെ പന്തിനെ താരതമ്യം ചെയ്തത് താരത്തിന് ഇഷ്ടമായില്ല. തന്റെ വൈറ്റ് ബോൾ ക്രിക്കറ്റ് റെക്കോർഡ് അത്ര മോശമല്ലെന്നും റെക്കോർഡുകൾ വെറും അക്കങ്ങളാണെന്നും പന്ത് മറുപടി നൽകി. തനിക്കിപ്പോൾ 24-25 വയസ്സ് മാത്രമാണ് പ്രായം. നിങ്ങൾക്ക് താരതമ്യം ചെയ്യണമെങ്കിൽ, എനിക്ക് 30-32 വയസ്സാകട്ടെയെന്നും പന്ത് പറഞ്ഞു.
ഏകദിന, ട്വന്റി മത്സരങ്ങളിൽ പന്ത് മോശം ഫോമിലാണെന്നും സഞ്ജു സാസംണ് അവസരം നൽകണമെന്നും ആവശ്യം ഉയർന്നിരുന്നു. എംപി ശശി തരൂർ അടക്കമുള്ളവർ സഞ്ജുവിന് വേണ്ടി രംഗത്തെത്തി. ട്വന്റി20 ലോകകപ്പിലും പിന്നാലെ ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയിലും പന്ത് പരാജയമായിരുന്നു. ന്യൂസിലൻഡിനെതിരെ ഏകദിനത്തിലും പന്ത് തിളങ്ങിയില്ല. അതേസമയം, ടെസ്റ്റിൽ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ടെസ്റ്റ് സെഞ്ചറികൾ നേടിയ ഒരേയൊരു ഇന്ത്യൻ കീപ്പർ ബാറ്ററാണ് പന്ത്. 31 ടെസ്റ്റുകളാണ് പന്ത് ഇതുവരെ കളിച്ചത്.
ന്യൂസിലന്‍ഡിനെതിരെയുള്ള അവസാന ഏകദിനത്തില്‍ 16 പന്തില്‍ 10 റണ്‍സ് മാത്രമാണ് താരം നേടിയത്. ഡാരി മിച്ചലിന് വിക്കറ്റ് നല്‍കി റിഷഭ് പന്ത് മടങ്ങുകയായിരുന്നു. ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനെതിരെയും ക്യാപ്റ്റന്‍ ശിഖര്‍ ധവാനെതിരെയും രൂക്ഷ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.