വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ബിസിസിഐ അറിയിച്ചു. ജൂലൈ 31 മുതല്‍ കെന്നിംഗ്ടണ്‍ ഓവലിലാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്.

ചെന്നൈ: പരിക്കേറ്റ റിഷഭ് പന്തിന് പകരം ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിക്കറ്റ് കീപ്പര്‍ എന്‍ ജഗദീശന്‍ ഇന്ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. തമിഴ്‌നാട് താരത്തിന്റെ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് ബിസിസിഐ അറിയിച്ചു. മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് പന്തിന്റെ കാലിന് പൊട്ടലേറ്റത്. സെലക്ടര്‍മാര്‍ ഇഷാന്‍ കിഷനെ പരിഗണിച്ചെങ്കിലും, താരവും പരിക്കിന്റെ പിടിയിലായതോടെ ജഗദീശനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ജൂലൈ 31 മുതല്‍ കെന്നിംഗ്ടണ്‍ ഓവലിലാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 52 മത്സങ്ങളില്‍ നിന്ന് ജദീശന്‍ പത്ത് സെഞ്ച്വറികളോടെ 3373 റണ്‍സെടുത്തിട്ടുണ്ട്. 29കാരനായ ജഗദീശന്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളുടെ താരമായിരുന്നു. കഴിഞ്ഞ രഞ്ജി സീസണില്‍ രണ്ട് സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും അടക്കം 56.16 ശരാശരിയില്‍ 674 റണ്‍സും ജഗദീശന്‍ നേടി. കഴിഞ്ഞ രഞ്ജി സീസണില്‍ വിക്കറ്റ് കീപ്പര്‍മാരില്‍ വിദര്‍ഭയുടെ അക്ഷയ് വഡ്കര്‍ മാത്രമാണ് ജഗദീശനെക്കാള്‍ റണ്‍ നേടിയ ബാറ്റര്‍. ഐപിഎല്ലില്‍ രണ്ട് സീസണുകളിലായി കൊല്‍ക്കത്തക്കുവേണ്ടി 73 റണ്‍സും ചെന്നൈക്കും വേണ്ടി 89 റണ്‍സും ജഗദീശന്‍ നേടി.

പന്തിന് പരിക്കേറ്റ പശ്ചാത്തലത്തില്‍ പകരക്കാരനായി ഇഷാന്‍ കിഷനെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ബന്ധപ്പെട്ടെങ്കിലും കണങ്കാലിന് പരിക്കേറ്റ് വിശ്രമത്തിലായതിനാല്‍ ടീമിനൊപ്പം ചേരാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ധ്രുവ് ജുറെലിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുമ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായി ആരെ പരിഗണിക്കണമെന്ന ആശയക്കുഴപ്പത്തിലായി സെലക്ഷന്‍ കമ്മിറ്റി.

അടുത്തിടെ കൗണ്ടി ക്രിക്കറ്റില്‍ കളിച്ച ഇഷാന്‍ കിഷന്‍ 2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആണ് ഇന്ത്യക്കായി അവസാനം ടെസ്റ്റില്‍ കളിച്ചത്. എന്നാല്‍ കൗണ്ടി ക്രിക്കറ്റില്‍ കളിച്ചശേഷം നാട്ടില്‍ തിരിച്ചെത്തിയ കിഷന്‍ സ്‌കൂട്ടിയില്‍ നിന്ന് വീണ് കാലില്‍ പരിക്കേറ്റ് ഇടം കാലില്‍ 10 തുന്നലുകളിട്ട് വിശ്രമത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്.

YouTube video player