ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ രണ്ട് ദിവസം മഴ കൊണ്ടുപോയിട്ടും ന്യൂസിലന്‍ഡിന് വിജയപ്രതീക്ഷ. ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ 211 പുറത്താക്കിയ ന്യൂസിലന്‍ഡ് മറുപടി ബാറ്റിങ് ആറിന് 432 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ടെസ്റ്റില്‍ ഒരുദിനം കൂടി ശേഷിക്കെ ബംഗ്ലാദേശ് മൂന്നിന് 80 എന്ന നിലയിലാണ്.

വെല്ലിങ്ടണ്‍: ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ രണ്ട് ദിവസം മഴ കൊണ്ടുപോയിട്ടും ന്യൂസിലന്‍ഡിന് വിജയപ്രതീക്ഷ. ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ 211 പുറത്താക്കിയ ന്യൂസിലന്‍ഡ് മറുപടി ബാറ്റിങ് ആറിന് 432 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ടെസ്റ്റില്‍ ഒരുദിനം കൂടി ശേഷിക്കെ ബംഗ്ലാദേശ് മൂന്നിന് 80 എന്ന നിലയിലാണ്. ആതിഥേയരെ ബാറ്റിങ്ങിനയക്കണമെങ്കില്‍ ബംഗ്ലാദേശിന് ഇനിയും 141 റണ്‍സ് കൂടി വേണം. മുഹമ്മദ് മിഥുന്‍ (25), സൗമ്യ സര്‍ക്കാര്‍ (12) എന്നിവരാണ് ക്രീസില്‍.

നേരത്തെ റോസ് ടെയ്‌ലറുടെ (200) ഇരട്ട സെഞ്ചുറിയും ഹെന്റി നിക്കോള്‍സിന്റെ (107) സെഞ്ചുറിയുമാണ് ന്യൂസിലന്‍ഡിന് ലീഡ് സമ്മാനിച്ചത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 74 റണ്‍സെടുത്തു. ജീത് റാവല്‍ (3), ടോം ലാഥം (4), ബി.ജെ വാട്‌ലിങ് (8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം 23 റണ്‍സുമായി പുറത്താവാതെ നിന്നു. 

പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ബംഗ്ലാദേശിന് തമീം ഇഖ്ബാല്‍ (4), ഷദ്മാന്‍ ഇസ്ലാം (29), മൊമിനുള്‍ ഹഖ് (10) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ട്രന്‍ഡ് ബോള്‍ട്ട് രണ്ടും മാറ്റ് ഹെന്റി ഒരു വിക്കറ്റും നേടി. മഴയില്ലെങ്കില്‍ നാളെ ഒരു ദിവസം കിവീസ് ബൗളര്‍മാരെ പ്രതിരോധിക്കുക ബംഗ്ലാദേശിന് എളുപ്പമാവില്ല.