ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ധരിച്ച ജേഴ്സി ലേലത്തിന് വെച്ച് ടിം സൗത്തി
2018 ജൂലായിലാണ് ബീറ്റിക്ക് അപൂർവ ക്യാൻസർ രോഗമായ ന്യൂറോബ്ലാസ്റ്റോമ സ്ഥിരീകരിച്ചത്. ക്രിക്കറ്റ് വൃത്തങ്ങളിൽ നിന്ന് ബിറ്റിയുടെ രോഗത്തെക്കുറിച്ച് അറിഞ്ഞ സൗത്തി സഹായായത്തിനായി രംഗത്തെത്തുകയായിരുന്നു.
ക്രൈസ്റ്റ്ചർച്ച്: ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ധരിച്ച ജേഴ്സി ലേലം ചെയ്യാനൊരുങ്ങി ന്യൂസിലൻഡ് പേസർ ടിം സൗത്തി. ക്യാൻസർ ബാധിതനായ എട്ടു വയസുകാരി ഹോളി ബീറ്റിയുടെ ചികിത്സക്കായി ഫണ്ട് കണ്ടെത്താനാണ് ന്യൂസിലൻഡ് താരങ്ങളെല്ലാം ഒപ്പിട്ട ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ധരിച്ച ജേഴ്സി സൗത്തി ലേലം ചെയ്യുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിച്ചശേഷം ന്യൂസിലൻഡിൽ തിരിച്ചെത്തിയ കിവീസ് താരങ്ങൾ ഐസൊലേഷനിലാണിപ്പോൾ. 2018 ജൂലായിലാണ് ബീറ്റിക്ക് അപൂർവ ക്യാൻസർ രോഗമായ ന്യൂറോബ്ലാസ്റ്റോമ സ്ഥിരീകരിച്ചത്. ക്രിക്കറ്റ് വൃത്തങ്ങളിൽ നിന്ന് ബിറ്റിയുടെ രോഗത്തെക്കുറിച്ച് അറിഞ്ഞ സൗത്തി സഹായായത്തിനായി രംഗത്തെത്തുകയായിരുന്നു.
തന്റെ ടെസ്റ്റ് ജേഴ്സി ലേലം ചെയ്യുന്നത് വഴി കിട്ടുന്ന തുക കൊണ്ട് ബീറ്റിയുടെ കുടുംബത്തെ ചെറിയ രീതിയിൽ സഹായിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗത്തി വ്യക്തമാക്കി. ഒരു അച്ഛനെന്ന നിലയിൽ ബീറ്റിയുടെ കുടുംബത്തിന്റെ വേദന താൻ പങ്കിടുന്നുവെന്നും സൗത്തി പറഞ്ഞു. ക്രിക്കറ്റ് ഗ്രൗണ്ടിൽ വിജയങ്ങളും പരാജയങ്ങളും ബീറ്റിയെപ്പോലുള്ളവർ നേരിടുന്ന വെല്ലുവിളികൾക്ക് മുന്നിൽ ഒന്നുമല്ലെന്നും സൗത്തി പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ എട്ടു വിക്കറ്റിന് തകർത്താണ് ന്യൂസിലൻഡ് കിരീടം നേടിയത്. ന്യൂസിലൻഡ് ടീമിന്റെ ആദ്യ ഐസിസി കിരീടനേട്ടമാണിത്.