മത്സരം നടക്കുമ്പോള്‍ പലയിടങ്ങളിലും ഗ്രൗണ്ടിലേക്ക് ഇറങ്ങാന്‍ പോലും അനുവാദമില്ലാത്തപ്പോഴാണ് ന്യൂസിലന്‍ഡില്‍ നിന്നുള്ള ഈ വ്യത്യസ്ത കാഴ്ച എന്നതാണ് ശ്രദ്ധേയം.
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ ഹേഗ്‌ലി ഓവലില്‍ കണ്ടത് അപൂര്‍വ ദൃശ്യങ്ങള്‍. മത്സരത്തിന്‍റെ ആദ്യ ദിനം ലഞ്ച് ബ്രേക്ക് സമയത്ത് സ്റ്റേഡിയത്തിലെ ഓപ്പൺ ഗ്യാലറിയിലിരുന്ന കാണികള്‍ കൂട്ടത്തോടെ ഗ്രൗണ്ടിലിറങ്ങി. പിന്നെ സെല്‍ഫി എടുക്കലും ഫോട്ടോ ഷൂട്ടും എല്ലാം നടത്തി. ഇതിനിടെ ഗ്രൗണ്ടില്‍ ചിലര്‍ ബാറ്റിംഗ്, ക്യാച്ചിംഗ് പരിശീലനവും നടത്തുന്നതും കാണാമായിരുന്നു. മത്സര നടക്കുന്ന പിച്ച് കയര്‍ കെട്ടി തിരിച്ചതിനാല്‍ അവിടേക്ക് മാത്രം കാണികള്‍ കയറിയില്ല. എങ്കിലും പിച്ചിന് തൊട്ടരികിലെത്തി ഫോട്ടോ ഷൂട്ട് നടത്താനുള്ള അവസരമുണ്ടായിരുന്നു. മത്സരം നടക്കുമ്പോള്‍ പലയിടങ്ങളിലും ഗ്രൗണ്ടിലേക്ക് ഇറങ്ങാന്‍ പോലും അനുവാദമില്ലാത്തപ്പോഴാണ് ന്യൂസിലന്‍ഡില്‍ നിന്നുള്ള ഈ വ്യത്യസ്ത കാഴ്ച എന്നതാണ് ശ്രദ്ധേയം.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. 41 റണ്‍സോടെ ഗ്ലെന്‍ ഫിലിപ്സും 10 റണ്‍സുമായി ടിം സൗത്തിയുമാണ് ക്രീസില്‍. മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ 93 റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ നായകന്‍ ടോം ലാഥം 47 റണ്‍സടിച്ചു.
ഇരുവര്‍ക്കും പുറമെ ഡെവോണ കോണ്‍വെ(2), രചിന്‍ രവീന്ദ്ര(34), ഡാരില്‍ മിച്ചല്‍(19),ടോം ബ്ലണ്ടല്‍(19), നഥാന്‍ സ്മിത്ത്(3), മാറ്റ് ഹെന്‍റി(18) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് ആദ്യ ദിനം നഷ്ടമായത്. ഇംഗ്ലണ്ടിനായി സ്പിന്നര്‍ ഷോയ്ബ് ബഷീര്‍ നാലു വിക്കറ്റെടുത്തപ്പോള്‍ ഗുസ് അറ്റ്കിൻസണ്‍, ബ്രൈഡന്‍ കാഴ്സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
