വീണ്ടും തിളങ്ങി ഷെഫാലി; ന്യൂസിലന്‍ഡിന് എതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍
34 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 46 റണ്‍സെടുത്ത പതിനാറുകാരി ഷെഫാലി വര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍
മെല്‍ബണ്‍: വനിതാ ട്വന്‍റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിന് എതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 133 റണ്‍സെടുത്തു. മിന്നും ഫോം തുടരുന്ന ഷെഫാലി വര്‍മ്മയാണ് ഇന്ത്യന്‍ ടീമിന് കരുത്തായത്.
മെല്‍ബണില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 34 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 46 റണ്‍സെടുത്ത പതിനാറുകാരി ഷെഫാലി വര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ് മാച്ചായിരുന്നു ഷെഫാലി. പനി മാറിയ സ്‌മൃതി മന്ദാന ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും ഫോമിലേക്കുയര്‍ന്നില്ല. 11 റണ്‍സ് മാത്രമാണ് നേടാനായത്.
വിക്കറ്റ് കീപ്പര്‍ തനിയ ഭാട്ടിയ 23ഉം ജെമീമ റോഡ്രിഗസ് 10 റണ്‍സുമെടുത്ത് പുറത്തായി. ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും(1) തിളങ്ങാനായില്ല. ദീപ്‌തി ശര്‍മ്മ എട്ടിലും വേദ കൃഷ്‌ണമൂര്‍ത്തി ആറിലും രാധ യാദവ് 14 റണ്‍സിലും പുറത്തായി. 14 പന്തില്‍ 10 റണ്‍സുമായി ശിഖ പാണ്ഡെ പുറത്താകാതെ നിന്നു.
ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടിയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്താണ്. ഇന്ന് കൂടി ജയിക്കാനായാൽ സെമിസാധ്യത ശക്തമാക്കാന്‍ ഇന്ത്യക്ക് കഴിയും. കരുത്തരായ ഓസ്‌ട്രേലിയയെ ആദ്യ മത്സരത്തിൽ അട്ടിമറിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു.