209 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിന് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ നേടിയ 70 റണ്‍സ് മാത്രമാണ് ആശ്വാസമായത്. 40 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഷാക്കിബിന്റ ഇന്നിംഗ്‌സ്.

ക്രൈസ്റ്റ്ചര്‍ച്ച്: ത്രിരാഷ്ട്ര പരമ്പരയില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ആതിഥേയരായ ന്യൂസിലന്‍ഡ് ഫൈനലില്‍ പ്രവേശിച്ചു. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് ഏഴ് വിക്കറ്റിന് 160 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇതോടെ ബംഗ്ലാദേശ് പരമ്പരയില്‍ നിന്ന് പുറത്തായി. കളിച്ച മൂന്ന് മത്സരങ്ങളും അവര്‍ തോറ്റു. പാകിസ്ഥാനെതിരെ ഒരു മത്സരം ശേഷിക്കുന്നുണ്ട്.

209 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിന് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ നേടിയ 70 റണ്‍സ് മാത്രമാണ് ആശ്വാസമായത്. 40 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഷാക്കിബിന്റ ഇന്നിംഗ്‌സ്. നജ്മുല്‍ ഹുസൈന്‍ ഷാന്റോ (11), ലിറ്റണ്‍ ദാസ് (23), സൗമ്യ സര്‍ക്കാര്‍ (23) എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍. അഫീഫ് ഹുസൈന്‍ (4), നൂറുല്‍ ഹസന്‍ (2), യാസിര്‍ അലി (6) എന്നിവര്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചില്ല. മൊസദെക് ഹുസൈന്‍ (9), മുഹമ്മദ് സെയ്ഫുദ്ദീന്‍ (3) പുറത്താവാതെ നിന്നു. മൂന്ന് വിക്കറ്റ് നേടിയ ആദം മില്‍നെയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ടിം സൗത്തി, മൈക്കല്‍ ബ്രേസ്‌വെല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ചാഹറിന്‍റെ കാര്യം സംശയത്തില്‍, ലോകകപ്പിനായി ഒരു പേസര്‍ കൂടി ഓസ്ട്രേലിയയിലേക്ക്

നേരത്തെ, ഡെവോണ്‍ കോണ്‍വെ (40 പന്തില്‍ 64), ഗ്ലെന്‍ ഫിലിപ്‌സ് (24 പന്തില്‍ 60) എന്നിവരുടെ ഇന്നിംഗ്‌സാണ് കിവീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഫിലിപ്‌സിന്റെ ഇന്നിംഗ്‌സ്. കോണ്‍വെ മൂന്ന് സിക്‌സും അഞ്ച് ഫോറും പായിച്ചു. ഫിന്‍ അലന്‍ (19 പന്തില്‍ 32), മാര്‍ട്ടിന്‍ ഗപ്റ്റില്‍ (27 പന്തില്‍ 34) എന്നിവരും തിളങ്ങി. മാര്‍ക് ചാപ്മാനാണ് (2) പുറത്തായ മറ്റൊരു താരം. ജിമ്മി നീഷം (6), ബ്രേസ്‌വെല്‍ (0) പുറത്താവാതെ നിന്നു. ഇബാദത്ത് ഹുസൈന്‍, സെയ്ഫുദ്ദീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷൊറിഫുള്‍ ഇസ്ലാമിന് ഒരു വിക്കറ്റുണ്ട്.