ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുശേഷം വിരമിക്കൽ പ്രഖ്യാപിച്ച് കിവീസ് താരം
ടെസ്റ്റ് ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ മാത്രം വിക്കറ്റ് കീപ്പറും ഇംഗ്ലണ്ടിനെതിരെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിക്കറ്റ് കീപ്പറുമാണ് വാൾട്ടിംഗ്. 2019ലായിരുന്നു ഇംഗ്ലണ്ടിനെതിരായ ഡബിൾ സെഞ്ചുറി.
മാഞ്ചസ്റ്റർ: ഇന്ത്യക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബി ജെ വാൾട്ടിംഗ്. ന്യൂസിലൻഡിനായി 73 ടെസ്റ്റിലും 28 ഏകദിനങ്ങളിലും കളിച്ച താരമാണ് 35കാരനായ വാൾട്ടിംഗ്.
ടെസ്റ്റ് ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ മാത്രം വിക്കറ്റ് കീപ്പറും ഇംഗ്ലണ്ടിനെതിരെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിക്കറ്റ് കീപ്പറുമാണ് വാൾട്ടിംഗ്. 2019ലായിരുന്നു ഇംഗ്ലണ്ടിനെതിരായ ഡബിൾ സെഞ്ചുറി. കരിയറിൽ രണ്ട് തവണ 350 റൺസ് കൂട്ടുകെട്ടിലും വാൾട്ടിംഗ് പങ്കാളിയായി. 2014 ബ്രെണ്ടൻ മക്കല്ലത്തിനൊപ്പം ഇന്ത്യക്കെതിരെയും 2015ൽ കെയ്ൻ വില്യംസണൊപ്പവുമായിരുന്നു വാൾട്ടിംഗിന്റെ റെക്കോർഡ് കൂട്ടുകെട്ടുകൾ.
ടെസ്റ്റിൽ എട്ട് സെഞ്ചുറികളടക്കം 3773 റൺസാണ് വാൾട്ടിന്റെ നേട്ടം. വിക്കറ്റ് കീപ്പറെന്ന നിലയിൽ 249 ക്യാച്ചുകളും ഫീൽഡറെന്ന നിലയിൽ 10 ക്യാച്ചുകളും സ്വന്തമാക്കിയ വാൾട്ടിംഗ് എട്ട് തവണ ബാറ്റ്സ്മാനെ സ്റ്റംപ് ചെയ്ത് പുറത്താക്കി.
അടുത്തിടെ രണ്ടാമത്തെ കുട്ടിയുടെ പിതാവായ വാൾട്ടിംഗ് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടാനായാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ ക്രിക്കറ്റിൽ നിന്ന് താൻ ഒരിക്കലും പോകില്ലെന്നും പരിശീലകനെന്ന നിലയിൽ കരിയർ തുടരാൻ ആഗ്രഹമുണ്ടെന്നും വാൾട്ടിംഗ് വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona