ബെൻ സ്റ്റോക്സും മാത്യു പോട്സും കാർസിന് സമീപം നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ സംഭവത്തിൽ കാർസിനെതിരെ ഔദ്യോഗികമായി കേസുകളൊന്നും ചുമത്താതെ പോലീസ് പിന്നീട് വിട്ടയച്ചു.
ലണ്ടൻ: ഡെർബിയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ തർക്കത്തെ തുടർന്ന് ഇംഗ്ലണ്ട് പേസ് ബൗളർ ബ്രൈഡൻ കാർസിനെ പോലീസ് അറസ്റ്റ് ചെയ്തു. കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഡെർബിഷെയറിനെതിരെ ഡർഹാം നേടിയ തകർപ്പൻ വിജയത്തിന് ശേഷം 'മോളി മലോൺസ് ഐറിഷ് ടവേൺ' എന്ന നൈറ്റ് ക്ലബ്ബിൽ ആഘോഷിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കാര്‍സിന്‍റെ അറസ്റ്റിന് വഴിവെച്ചത്. സംഭവം നടക്കുമ്പോൾ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ഓൾറൗണ്ടർ മാത്യു പോട്സ് എന്നിവരും കാർസിനൊപ്പം സ്ഥലത്തുണ്ടായിരുന്നു.
നൈറ്റ് ക്ലബ്ബിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് പോലീസ് കാർസിനെ വിലങ്ങ് വെച്ച് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബെൻ സ്റ്റോക്സും മാത്യു പോട്സും കാർസിന് സമീപം നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ സംഭവത്തിൽ കാർസിനെതിരെ ഔദ്യോഗികമായി കേസുകളൊന്നും ചുമത്താതെ പോലീസ് പിന്നീട് വിട്ടയച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഔദ്യോഗിക പ്രതികരണം നടത്തുമെന്നും ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോർഡ് വക്താവ് അറിയിച്ചു. പാകിസ്ഥാനെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇംഗ്ലണ്ട് ടീമിൽ 31-കാരനായ ബ്രൈഡൻ കാർസ് ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. ആദ്യ ടെസ്റ്റിൽ കളിക്കാതിരുന്നതിനാലാണ് താരം ഡർഹാമിന് വേണ്ടി കൗണ്ടി മത്സരത്തിൽ ഇറങ്ങിയതും രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതും.
എന്നാൽ ഓഗസ്റ്റ് 27-ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ, ടീമിൽ പരിക്കുകൾ ഉണ്ടായാൽ പോലും ഈ വിവാദ പശ്ചാത്തലത്തിൽ കാർസിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുമോ എന്നത് കണ്ടറിയേണ്ടതുണ്ട്. മുൻപും സമാനമായ രീതിയിൽ ഇംഗ്ലീഷ് താരങ്ങൾ നൈറ്റ് ക്ലബ്ബ് വിവാദങ്ങളിൽ പെട്ടിട്ടുള്ളത് ക്രിക്കറ്റ് ബോർഡിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.
