ഇന്ത്യയുടെ പേസ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പിൻഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന നിതീഷിന് കഴിഞ്ഞ വർഷം പരിക്കുകൾ കാരണം നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു.
കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ തകർപ്പൻ വിജയത്തിൽ തിളങ്ങിയത് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയായിരുന്നു. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ താരം പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി. എന്നാൽ തന്‍റെ ഈ വിജയത്തിന് പിന്നിൽ ഒരു 'രഹസ്യ വ്യക്തി' ഉണ്ടെന്നും അദ്ദേഹത്തിന്‍റെ പേര് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും നിതീഷ് മത്സരശേഷം പറഞ്ഞു.
ഇന്ത്യയുടെ പേസ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പിൻഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന നിതീഷിന് കഴിഞ്ഞ വർഷം പരിക്കുകൾ കാരണം നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു. തുടര്‍ച്ചയായി അലട്ടിയ പരിക്കുകള്‍ നിതീഷിന്‍രെ കരിയറിന് വലിയ തിരിച്ചടിയായി. പരിക്കുമൂലം ടി20 ലോകകപ്പിന് മുന്നോടിയായുള്ള നിർണായക മത്സരങ്ങൾ നഷ്ടമായതോടെ ലോകകപ്പ് ടീമിലെ സ്ഥാനവും നിതീഷിന് നഷ്ടമായിരുന്നു.
'എന്‍റെ ബൗളിംഗിൽ എനിക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ പരിക്കുകൾ അതിന് അനുവദിച്ചില്ല. ഭാഗ്യവശാൽ ഈ സീസണിന് തൊട്ടുമുന്നെ എനിക്ക് കുറച്ച് സമയം ലഭിച്ചു. ഒരു പ്രത്യേക വ്യക്തിക്കൊപ്പം ഒരാഴ്ചത്തെ തീവ്ര പരിശീലനം നടത്തി. അദ്ദേഹം പറഞ്ഞുതന്ന കാര്യങ്ങൾ എനിക്ക് വലിയ ഗുണം ചെയ്തു. അത് ആരാണെന്ന് ഇപ്പോൾ പറയില്ല, പിന്നീട് വെളിപ്പെടുത്താമെന്നായിരുന്നു നിതീഷിന്‍റെ വാക്കുകള്‍.
മത്സരത്തിൽ ട്രാവിസ് ഹെഡും അഭിഷേക് ശർമയും നൽകിയ മികച്ച തുടക്കത്തിന് ശേഷം ഹൈദരാബാദ് 118/4 എന്ന നിലയിൽ പതറിയപ്പോഴാണ് നിതീഷ് ക്രീസിലെത്തിയത്. 24 പന്തിൽ നിന്ന് 39 റൺസ് നേടിയ താരം ഹെൻറിച്ച് ക്ലാസനൊപ്പം (52) 82 റൺസിന്‍റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി. ഇതോടെയാണ് ഹൈദരാബാദ് സ്കോർ 226-ൽ എത്തിയത്. രണ്ട് ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി ബൗളിംഗിലും നിതീഷ് മികവ് കാട്ടി. കൊൽക്കത്തയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ റിങ്കു സിംഗിന്‍റെ വിക്കറ്റും ഇതിൽ ഉൾപ്പെടുന്നു. തന്‍റെ കരുത്തായ 'സ്ലോവർ ബോൾ' ഉപയോഗിച്ചാണ് റിങ്കുവിനെ പുറത്താക്കിയതെന്ന് നിതീഷ് വ്യക്തമാക്കി.നിതീഷിന്‍റെ തിരിച്ചുവരവിന് പിന്നിലെ ആ 'മിസ്റ്ററി പരിശീലകന്‍' ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.
