2021-2022 കാലയളവില്‍ ഏറ്റവും കൂടുതല്‍ തവണ ഉത്തേജക മരുന്ന് പരിശോധനക്ക് വിധേനയാ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയായിരുന്നു. എന്നാല്‍ 2021-22 കാലയളവിലും കോലിയില്‍ നിന്ന് പരിശോധനക്കായി സാംപിളുകള്‍ എടുത്തിരുന്നില്ല.
മുംബൈ: ഈ വര്‍ഷം ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) ഉത്തേജക പരിശോധനക്ക് വിധേയരാക്കിയ ക്രിക്കറ്റ് താരങ്ങളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ വിരാട് കോലിയോ ഇല്ല. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഏറ്റവും കൂടുതല്‍ പരിശോധനക്ക് വിധേയനായ താരം ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണെന്ന് നാഡ വെബ്സൈറ്റില്‍ പുറത്തിറക്കി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ഉത്തേജക മരുന്ന് പരിശോധനക്കായി സാംപിളുകള്‍ ശേഖരിച്ച 55 ക്രിക്കറ്റ് താരങ്ങളുടെ പട്ടികയാണ് നാഡ വെബ്സൈറ്റില്‍ നല്‍കിയിരിക്കന്നത്. ഇതില്‍ ഈ വര്‍ഷം മാത്രം ജഡേജ മൂന്ന് തവണ ഉത്തേജക മരുന്ന് പരിശോധനക്ക് വിധേയനായി. മത്സരങ്ങള്‍ ഇല്ലാതിരുന്ന കാലയളവിലാണ് ഇവരെ പരിധോനകള്‍ക്ക് വിധേയരാക്കിയത്.
2021-2022 കാലയളവില്‍ ഏറ്റവും കൂടുതല്‍ തവണ ഉത്തേജക മരുന്ന് പരിശോധനക്ക് വിധേനയാ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയായിരുന്നു. എന്നാല്‍ 2021-22 കാലയളവിലും കോലിയില്‍ നിന്ന് പരിശോധനക്കായി സാംപിളുകള്‍ എടുത്തിരുന്നില്ല. ഇന്ത്യന്‍ ടി20 ടീം നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ ഈ വര്‍ഷം ഒരു തവണ പരിശോധനക്ക് വിധേയനായി. ഏപ്രിലിലാണ് ഹാര്‍ദ്ദിക്കില്‍ നിന്ന് പരിശോധനക്കായി മൂത്ര സാംപിളുകള്‍ ശേഖരിച്ചത്. ഈ വര്‍ഷം പരിശോധനക്ക് വിധേയരായ ക്രിക്കറ്റ് താരങ്ങളില്‍ 20 പേര്‍ വനിതാ ക്രിക്കറ്റ് താരങ്ങളാണ്.

ആകെ പരിശോധനകള്‍ക്ക് വിധേയരായ 58 താരങ്ങളില്‍ 20 പേരുടെയും സാംപിളുകള്‍ ശേഖരിച്ചത് ഐപിഎല്‍ പോലുള്ള മത്സരങ്ങള്‍ക്കിടെയാണ്. ഏഴ് പേരു രക്ത സാംപിളുകളും ബാക്കി താരങ്ങളുടെ മൂത്ര സാംപിളുകളുമാണ് പരിശോധനക്ക് വിധേയമാക്കിയത്. ജഡേജയില്‍ നിന്ന് മൂന്ന് തവണയും മൂത്ര സാംപിളുകളാണ് പരിശോധനക്കായി എടുത്തത്. ഫെബ്രുവരി 19, മാര്‍ച്ച് 26, ഏപ്രില്‍ 26 തീയതികളിലായിരുന്നു ഇത്. മൂന്ന് തവണയും മത്സരങ്ങള്‍ ഇല്ലാത്തപ്പോഴാണ് ജഡേജയില്‍ നിന്ന് സാംപിളുകളെടുത്തത്. ഇന്ത്യന്‍ താരങ്ങളില്‍ ജഡേജ കഴിഞ്ഞാല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ടി നടരാജനെ രണ്ട് തവണ പരിശോധനക്ക് വിധേയനാക്കി. ഒരു തവണ മൂത്ര സാംപിളും ഒരു തവണ രക്ത സാംപിളുമാണ് നടരാജനില്‍ നിന്നെടുത്തത്. ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ പരിശോധനക്ക് വിധേയരായ മറ്റ് താരങ്ങള്‍ ഇവരാണ്.
സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ, മായങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, ഭുവനേശ്വർ കുമാർ, വൃദ്ധിമാൻ സാഹ, ദിനേഷ് കാർത്തിക്, യശസ്വി ജയ്‌സ്വാൾ, അമ്പാട്ടി റായിഡു, പിയൂഷ് ചൗള, മനീഷ് പാണ്ഡെ.ഐപിഎല്ലിനിടെ ഏതാനും വിദേശ താരങ്ങളെയും നാഡ ഉത്തേജക മരുന്ന് പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഡേവിഡ് വീസ്, ഡേവിഡ് മില്ലർ, കാമറൂൺ ഗ്രീൻ, സുനിൽ നരെയ്ൻ, ആന്ദ്രേ റസ്സൽ, ഡേവിഡ് വാർണർ, റാഷിദ് ഖാൻ, ഡേവിഡ് വില്ലി, ട്രെന്റ് ബോൾട്ട്, മാർക്കസ് സ്റ്റോയിനിസ്, മാർക്ക് വുഡ്, ആദം സാമ്പ, സാം കുറാൻ, ലിയാം ലിവിംഗ്സ്റ്റൺ, ജോഫ്ര ആർച്ചർ എന്നിവരാണ് പരിശോധനക്ക് വിധേയരായ വിദേശ താരങ്ങള്‍.
