ഗംഭീറിന്‍റെ പരിശീലനത്തിന് കീഴിൽ ഇന്ത്യ 2025-ലെ ചാമ്പ്യൻസ് ട്രോഫിയും 2026-ലെ ടി20 ലോകകപ്പും സ്വന്തമാക്കിയെങ്കിലും ടെസ്റ്റ് മത്സരങ്ങളിലെ തിരിച്ചടികളും ടീമിനുള്ളിലെ ചില അനിശ്ചിതത്വങ്ങളും വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
മുംബൈ: ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയുടെ ഫലം എന്തായാലും ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തു നിന്ന് ഗൗതം ഗംഭീറിനെ മാറ്റില്ലെന്ന് റിപ്പോർട്ട്. ഇന്ത്യൻ ടെസ്റ്റ് ടീം നിലവിൽ വലിയൊരു തലമുറ മാറ്റത്തിന്‍റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ശക്തമായ ഒരു ടീമിനെ വാർത്തെടുക്കാൻ ഗംഭീറിന് കൂടുതൽ സമയം ആവശ്യമാണെന്നുമാണ് ബിസിസിഐയുടെ വിലയിരുത്തലെന്ന് 'റെവ്‌സ്പോർട്സ്' റിപ്പോർട്ട് ചെയ്തു.
2024-ൽ രാഹുൽ ദ്രാവിഡിന്‍റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ഗംഭീർ ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. ഗംഭീറിന്‍റെ പരിശീലനത്തിന് കീഴിൽ ഇന്ത്യ 2025-ലെ ചാമ്പ്യൻസ് ട്രോഫിയും 2026-ലെ ടി20 ലോകകപ്പും സ്വന്തമാക്കിയെങ്കിലും ടെസ്റ്റ് മത്സരങ്ങളിലെ തിരിച്ചടികളും ടീമിനുള്ളിലെ ചില അനിശ്ചിതത്വങ്ങളും വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. തുടർച്ചയായ തിരിച്ചടികൾ ഉണ്ടായാൽ വി.വി.എസ് ലക്ഷ്മൺ ടെസ്റ്റ് ടീം പരിശീലകസ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ബിസിസിഐ ഗംഭീറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയാണ്.
അടുത്ത ഏഷ്യൻ/ഐസിസി ടൂർണമെന്‍റുകൾ മുന്നിൽ നിൽക്കെ താത്കാലികമായി ഒരു പരിശീലകനെ കൊണ്ടുവരാൻ ബോർഡ് ആഗ്രഹിക്കുന്നില്ല. നിലവിൽ ബംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിന്‍റെ തലവനായി പ്രവർത്തിക്കുന്ന വി.വി.എസ് ലക്ഷ്മൺ ആ പദവിയിൽ തുടരാനാണ് താൽപര്യപ്പെടുന്നത്. അതിനാൽ തന്നെ നിലവിലെ കരാർ കാലാവധി കഴിയുന്നത് വരെയും, ഏകദിന ഫോർമാറ്റിൽ 2027 ലോകകപ്പ് വരെയും ഗംഭീർ തന്നെ പരിശീലകനായി തുടരുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം ടെസ്റ്റ് പരമ്പര 0-2ന് കൈവിട്ടതിനാൽ, ശ്രീലങ്കൻ മണ്ണിലും തിരിച്ചടിയുണ്ടായാൽ അത് ടീം മാനേജ്‌മെന്‍റിന് വലിയ സമ്മർദ്ദമുണ്ടാക്കുമെങ്കിലും ഗംഭീറിന്‍റെ സ്ഥാനത്തിന് തൽക്കാലം ഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
