ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിനെ വിശ്രമമില്ല. വരുന്നത് തിരക്കേറിയ 12 മാസങ്ങൾ. ശ്രീലങ്കയിലും അയർലൻഡിലും പുതിയ പരമ്പരകൾക്ക് സാധ്യത.
മുംബൈ: സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിൽ ലോകകിരീടം ചൂടിയതിന് പിന്നാലെ ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത് മത്സരങ്ങളുടെ പെരുമഴയാണ്. അടുത്ത ഒരു വർഷത്തിനുള്ളിൽ ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ജപ്പാൻ (ഏഷ്യൻ ഗെയിംസ്) തുടങ്ങി വിവിധ രാജ്യങ്ങളിൽ ഇന്ത്യ പര്യടനം നടത്തും. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സഹായിക്കുന്നതിനായി അധിക മത്സരങ്ങൾ കളിക്കാനും ബിസിസിഐ ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ നവംബറിൽ 'ദിത്വ' ചുഴലിക്കാറ്റിൽ തകർന്ന ശ്രീലങ്കയുടെ പുനരുദ്ധാരണത്തിനായി ധനസമാഹരണം നടത്താൻ മൂന്ന് ടി20 മത്സരങ്ങൾ കളിക്കണമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഇന്ത്യയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ നിശ്ചയിച്ചിട്ടുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങൾക്ക് മുന്നോടിയായി ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഈ ടി20 പരമ്പര നടന്നേക്കും.
ജൂലൈ 1 മുതൽ 19 വരെ ഇംഗ്ലണ്ടിൽ നടക്കുന്ന മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളും അടങ്ങുന്ന പരമ്പരയ്ക്കായി ഇന്ത്യ പോകും. ഇതിന് മുന്നോടിയായി ജൂൺ അവസാന വാരം അയർലൻഡിൽ മൂന്ന് ടി20 മത്സരങ്ങൾ കളിക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ഇതിന് മുൻപ് ജൂൺ 6 മുതൽ 20 വരെ അഫ്ഗാനിസ്ഥാനുമായി ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഇന്ത്യയിൽ വെച്ച് നടക്കും.
സെപ്റ്റംബറിൽ യുഎഇയിൽ വെച്ച് അഫ്ഗാനിസ്ഥാനുമായി വീണ്ടും മൂന്ന് ടി20 മത്സരങ്ങൾ ഇന്ത്യ കളിക്കും. ഇതേ സമയം തന്നെ വെസ്റ്റ് ഇൻഡീസ് ടീം ഇന്ത്യയിൽ പര്യടനം നടത്തുന്നുണ്ട് (3 ഏകദിനം, 5 ടി20). സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 3 വരെ ജപ്പാനിലെ നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീം സ്വർണ്ണ മെഡൽ നിലനിർത്താൻ ഇറങ്ങും. ഒരേ സമയം വെസ്റ്റ് ഇൻഡീസുമായും ഏഷ്യൻ ഗെയിംസിലും ഇന്ത്യ രണ്ട് വ്യത്യസ്ത ടീമുകളെ ഇറക്കാനാണ് സാധ്യത.
ഒക്ടോബർ പകുതിയോടെ ഇന്ത്യ ന്യൂസിലൻഡിലേക്ക് പറക്കും. അവിടെ അഞ്ച് ഏകദിനങ്ങളും അഞ്ച് ടി20കളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ഡിസംബറിൽ നാട്ടിൽ തിരിച്ചെത്തുന്ന ടീം ശ്രീലങ്കയുമായി വീണ്ടും പരമ്പര കളിക്കും. തുടർന്ന് 2027 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ഓസ്‌ട്രേലിയക്കെതിരായ ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ കളിക്കും.
