മൊയീൻ അലിയോട് ഇന്ത്യയുടെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ആദ്യ പേരായി എം എസ് ധോണിയെ അലി തെരഞ്ഞെടുത്തത്.
ലണ്ടന്‍: സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോലിയും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരുടെ ഗണത്തില്‍ പെടുമെങ്കിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം ഇവരാരുമല്ലെന്ന് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി. ക്യാപ്റ്റനെന്ന നിലയില്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ എം എസ് ധോണിയാണ് ഇന്ത്യയുടെ എക്കാലത്തെയും ഒന്നാം നമ്പര്‍ താരമെന്ന് മൊയീന്‍ അലി പറഞ്ഞു.
മൊയീൻ അലിയോട് ഇന്ത്യയുടെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ആദ്യ പേരായി എം എസ് ധോണിയെ അലി തെരഞ്ഞെടുത്തത്. വിരാട് കോലിയാണ് അലിയുടെ ലിസ്റ്റിലെ രണ്ടാമത്തെ താരം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മൊയീന്‍ അലിയുടെ ലിസ്റ്റില്‍ മൂന്നാമതാണ്. വീരേന്ദര്‍ സെവാഗും യുവരാജ് സിംഗുമാണ് മൊയീന്‍ അലിയുടെ ടോപ് ഫൈവ് ഇന്ത്യൻ താരങ്ങളില്‍ ഇടം നേടിയത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കില്ല, പകരം സഞ്ജുവോ കിഷനോ
ധോണി മഹാനായ കളിക്കാരനാണെന്നും പക്ഷെ അദ്ദേഹത്തിന്‍റെ നേട്ടങ്ങള്‍ ആരാധകര്‍ മറന്നുപോകുന്നുവെന്നും അലി പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ എല്ലാം നേടാന്‍ ധോണിക്കായി. രണ്ടാം സ്ഥാനത്ത് കോലിയാണ്. കാരണം അദ്ദേഹം മഹാനായ ബാറ്ററാണ്. ലോകത്തിലെ തന്നെ ഏറ്റുവും മികച്ച ബാറ്റര്‍മാരിലൊരാള്‍.
സച്ചിനെ മൂന്നാമനെന്ന് പറയുന്നത് തന്നെ വേദനിപ്പിക്കുന്നുണ്ടെങ്കിലും അതാണ് ശരിയെന്നാണ് തനിക്ക് തോന്നുന്നതെന്നും അലി പറഞ്ഞു. കാരണം ഞാന്‍ സച്ചിന്‍റെ പ്രകടനം അധികം കണ്ടിട്ടില്ല. അദ്ദേഹം എന്‍റെ കാലഘട്ടത്തിന് മുമ്പ് കളിച്ച താരമാണ്. അങ്ങനെയാണെങ്കിലും അദ്ദേഹം വേറൊരു തലത്തില്‍ നില്‍ക്കുന്ന താരമാണെന്നും അലി പറഞ്ഞു.
ബാറ്ററെന്ന നിലയില്‍ തന്‍റെ ഫേവറൈറ്റ് വീരേന്ദര്‍ സെവാഗാണെന്ന് അലി പറഞ്ഞു. കാരണം, അദ്ദേഹത്തില്‍ വ്യത്യസ്തമായി എന്തോ ഉണ്ടായിരുന്നു. ടെസ്റ്റിലായാലും ഏകദിനത്തിലായാലും ടി20യിലായാലും അദ്ദേഹം ബൗളര്‍മാരെ നശിപ്പിച്ചു കളഞ്ഞു. കരിയറില്‍ ആരെയെങ്കിലും പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് യുവരാജ് സിംഗിനെയാണ്. ആ ബാറ്റ് സ്വിംഗു കളിയും ഫോമിലാണെങ്കില്‍ യുവരാജാണ് ഏറ്റവും മികച്ച താരമെന്നും അലി പറഞ്ഞു.
