കൊല്‍ക്കത്തക്കെതിരെ 28 പന്തില്‍ 61 റണ്‍സടിച്ച ഓപ്പണര്‍ ട്രാവിസ് ഹെഡ് 323 റണ്‍സുമായി സഞ്ജുവിനെ മറികടന്ന് പതിനൊന്നാം സ്ഥാനത്തെത്തിതയാണ് മറ്റൊരു മാറ്റം.

അഹമ്മദാബാദ്: ഐപിഎല്‍ റണ്‍വേട്ടക്കാരുടെ ആദ്യ പത്തില്‍ നിന്ന് പുറത്തായി ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസൺ. ഇന്ന് നടന്ന മത്സരങ്ങളില്‍ കൊല്‍ക്കത്തക്കെതിരെ ഹൈദരാബാദിനായി 29 പന്തില്‍ 42 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ 354 റണ്‍സുമായി എട്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ 19 റണ്‍സെടുത്ത പഞ്ചാബ് ക്യാപ്റ്റൻ ശ്രേസയ് അയ്യര്‍ 328 റണ്‍സുമായി ഒമ്പതാം സ്ഥാനത്തെത്തി. ഇതോടെ 315 റണ്‍സുള്ള സഞ്ജു സാംസണ്‍ പന്ത്രണ്ടാം സ്ഥാനത്തേക്ക് വീണു. മുംബൈ ഇന്ത്യൻസിനെതിരെ 11 റണ്‍സെടുത്ത് പുറത്തായതാണ് സഞ്ജുവിന് തിരിച്ചടിയായത്.

കൊല്‍ക്കത്തക്കെതിരെ 28 പന്തില്‍ 61 റണ്‍സടിച്ച ഓപ്പണര്‍ ട്രാവിസ് ഹെഡ് 323 റണ്‍സുമായി സഞ്ജുവിനെ മറികടന്ന് പതിനൊന്നാം സ്ഥാനത്തെത്തിതയാണ് മറ്റൊരു മാറ്റം. റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെ എല്‍ രാഹുലിനെ മറികടന്ന് 10 കളികളില്‍ 440 റണ്‍സുമായി ഹൈദരാബദിന്‍റെ അഭിഷേക് ശര്‍മ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 433 റണ്‍സുമായി രാഹുല്‍ തൊട്ടുപിന്നിലുണ്ട്.

കൊല്‍ക്കത്തക്കതിരെ 8 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി നിരാശപ്പെടുത്തിയ ഹൈദരാബാദിന്‍റെ ഹെന്‍റിച്ച് ക്ലാസന്‍ 425 റണ്‍സുമായി മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ വൈഭവ് സൂര്യവംശി(404) നാലാമതും വിരാട് കോലി(379) അഞ്ചാം സ്ഥാനത്തുമാണ്. ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍(378), പഞ്ചാബിന്‍റെ പ്രഭ്‌സിമ്രാന്‍ സിംഗ്(361) ഇഷാൻ കിഷന്‍ എന്നിവരാണ് ടോപ് 10 ൽ ഇടം നേടിയ മറ്റ് താരങ്ങള്‍. മുംബൈക്കായി മികവ് കാട്ടിയ വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കിള്‍ടണ്‍(297), ഗുജറാത്തിന്‍റെ ജോസ് ബട്‌ലര്‍(309), രാജസ്ഥാന്‍റെ യശസ്വി ജയ്സ്വാള്‍(312) എന്നിവരാണ് റണ്‍വേട്ടയില്‍ സഞ്ജുവിന് തൊട്ടുപിന്നിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക