ദി ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ പാക് താരം അബ്രാര്‍ അഹമ്മദിനെ ടീമിലെടുത്തതിനെതിരെ സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി. പാക് താരത്തിന് നല്‍കുന്ന പണം ആയുധം വാങ്ങാന്‍ ഉപയോഗിച്ചേക്കാമെന്ന ഗവാസ്‌ക്കറുടെ പ്രസ്താവന അസംബന്ധമാണെന്ന് മുന്‍ ഇംഗ്ലണ്ട് താരം അസീം റഫീഖ് തിരിച്ചടിച്ചു. 

ലണ്ടന്‍: ദി ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ താരം അബ്രാര്‍ അഹമ്മദിനെ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കം പുതിയ തലത്തിലേക്ക്. സണ്‍റൈസേഴ്‌സ് ലീഡ്സ് ടീമിന്റെ തീരുമാനത്തെ വിമര്‍ശിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കറിനെതിരെ മുന്‍ ഇംഗ്ലണ്ട് താരം അസീം റഫീഖ് രംഗത്തെത്തിയതോടെ വിഷയം കടുത്തിരിക്കുകയാണ്. 2026ലെ ദ ഹണ്ട്രഡ് ലേലത്തില്‍ ഏകദേശം 2.34 കോടി രൂപയ്ക്കാണ് പാകിസ്ഥാന്‍ സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ സണ്‍റൈസേഴ്‌സ് ലീഡ്സ് സ്വന്തമാക്കിയത്. ഇതിനെതിരെ സുനില്‍ ഗവാസ്‌കര്‍ തന്റെ പത്രക്കോളത്തിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു.

അദ്ദേഹത്തിന്റെ വിമര്‍ശനം ഇങ്ങനെയായിരുന്നു... ''പാക് താരങ്ങള്‍ക്ക് നല്‍കുന്ന പണം നികുതിയിലൂടെ അവിടുത്തെ സര്‍ക്കാരിലേക്കാണ് എത്തുന്നത്. ഇത് പരോക്ഷമായി ആയുധങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കപ്പെട്ടേക്കാം. വിദേശ കമ്പനികള്‍ വഴിയാണ് പണം നല്‍കുന്നതെങ്കിലും ഈ ആശങ്ക നിലനില്‍ക്കുന്നു. ഒരു ടൂര്‍ണമെന്റ് ജയിക്കുന്നതിനേക്കാള്‍ വലുതല്ലേ ഇന്ത്യന്‍ ജനതയുടെ ജീവന്‍?'' എന്ന് അദ്ദേഹം ഫ്രാഞ്ചൈസി ഉടമകളോട് ചോദിച്ചു. വിദേശിയായ ഹെഡ് കോച്ച് ഡാനിയല്‍ വെട്ടോറിക്ക് ഈ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാകില്ലെങ്കിലും ഉടമകള്‍ ഇത് ശ്രദ്ധിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസീം റഫീഖിന്റെ മറുപടി

ഗവാസ്‌കറുടെ പരാമര്‍ശങ്ങള്‍ അസംബന്ധവും അങ്ങേയറ്റം മോശവുമാണെന്ന് അസീം റഫീഖ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. മൈതാനത്തെ നേട്ടങ്ങള്‍ ഇത്തരത്തിലുള്ള പ്രസ്താവനകളെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യോര്‍ക്ക്‌ഷെയര്‍ ക്ലബ്ബിലെ വംശീയാധിക്ഷേപങ്ങള്‍ തുറന്നുകാട്ടി ഇംഗ്ലീഷ് ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച വ്യക്തിയാണ് പാക് വംശജനായ അസീം റഫീഖ്.

സണ്‍റൈസേഴ്‌സ് ലീഡ്സ്, ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമസ്ഥതയിലുള്ള ടീമാണിത്. പാക് താരങ്ങളെ ടീമിലെടുക്കുന്നതിലോ ഒഴിവാക്കുന്നതിലോ വിവേചനം പാടില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ഫ്രാഞ്ചൈസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അബ്രാര്‍ അഹമ്മദിന്റെ കരാറിനെ ചൊല്ലി ഇന്ത്യയിലും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.

YouTube video player