തോറ്റതോടെ വലിയ നാണക്കേടിലേക്കാണ് പാകിസ്ഥാന്‍ വീണത്. ഏകദിനത്തില്‍ ഇന്ത്യയോടേല്‍ക്കുന്ന അവരുടെ ഏറ്റവും വലിയ തോല്‍വിയാണിത്. 2008ല്‍ മിര്‍പൂരില്‍ 140 റണ്‍സിന് തോറ്റത് രണ്ടാം സ്ഥാനത്തായി.

കൊളംബോ: പാകിസ്ഥാനെതിരെ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ 228 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സാണ് നേടിയത്. കെ എല്‍ രാഹുല്‍ (111), വിരാട് കോലി (122) എന്നിവര്‍ സെഞ്ചുറി നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 32 ഓവറില്‍ 128ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് പാകിസ്ഥാനെ തകര്‍ത്തത്. 

തോറ്റതോടെ വലിയ നാണക്കേടിലേക്കാണ് പാകിസ്ഥാന്‍ വീണത്. ഏകദിനത്തില്‍ ഇന്ത്യയോടേല്‍ക്കുന്ന അവരുടെ ഏറ്റവും വലിയ തോല്‍വിയാണിത്. 2008ല്‍ മിര്‍പൂരില്‍ 140 റണ്‍സിന് തോറ്റത് രണ്ടാം സ്ഥാനത്തായി. 2017ല്‍ ബെര്‍മിംഗ്ഹാമില്‍ 124 തോറ്റതാണ് മൂന്നാമത്. ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോര്‍ കൂടിയാണിത്. 1985ല്‍ ഷാര്‍ജയില്‍ 87ന് പുറത്തായതാണ് ഏറ്റവും ചെറിയ സ്‌കോര്‍. 1997ല്‍ ടൊറന്റോയില്‍ 116ന് പുറത്തായത് രണ്ടാമത്. 1984 ഷാര്‍ജയില്‍ 134ന് പുറത്തായത് നാലാമതായി.

ഏകദിന ചരിത്രത്തില്‍ പാകിസ്ഥാന്റെ ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വി കൂടിയാണിത്. 2009ല്‍ ലാഹോറില്‍ ശ്രീലങ്കയോട് 234 റണ്‍സിന് തോറ്റതാണ് ഏറ്റവും വലിയ പരാജയം. 2002ല്‍ ഓസ്‌ട്രേലിയക്കെതിരെ 224 റണ്‍സിന് തോറ്റത് മൂന്നാമത്. നോട്ടിംഗ്ഹാമില്‍ 1992ല്‍ ഇംഗ്ലണ്ടിനോട് 198 റണ്‍സിന് തോറ്റത് മൂന്നമതായി.

ഇന്ത്യക്കെതിരെ മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ നിരയില്‍ ഒരാള്‍ക്ക് പോലും 30 റണ്‍സിന് മുകളില്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. 27 റണ്‍സെടുത്ത ഫഖര്‍ സമനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. അഗല്‍ സമാന്‍ (23), ഇഫ്തിഖര്‍ അഹമ്മദ് (23), ബാബര്‍ അസം (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഇമാം ഉല്‍ ഹഖ് (9), മുഹമ്മദ് റിസ്‌വാന്‍ (2), ഷദാബ് ഖാന്‍ (6), ഫഹീം അഷ്‌റഫ് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷഹീന്‍ അഫ്രീദി (7) പുറത്താവാതെ നിന്നു. നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ ബാറ്റിംഗിനെത്തിയില്ല.