മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കം മുതല്‍ പാകിസ്ഥാന്‍ ഓപ്പണര്‍മാര്‍ ബുദ്ധിമുട്ടി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് എന്നിവരുടെ സ്വിങ്ങിന് മുന്നില്‍ ഇരുവര്‍ക്കും പിടിച്ചുനില്‍ക്കായില്ല.

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ പവര്‍പ്ലേയില്‍ ആധിപത്യം കാണിച്ച് ടീം ഇന്ത്യ. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 41 എന്ന നിലയിലാണ് അയല്‍ക്കാര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം (0), മുഹമ്മദ് റിസ്‌വാന്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. അര്‍ഷ്ദീപ് സിംഗിനാണ് രണ്ട് വിക്കറ്റുകളും. ഷാന്‍ മസൂദ് (24), ഇഫ്തിഖര്‍ അഹമ്മദ് (11) എന്നിവരാണ് ക്രീസില്‍.

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കം മുതല്‍ പാകിസ്ഥാന്‍ ഓപ്പണര്‍മാര്‍ ബുദ്ധിമുട്ടി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് എന്നിവരുടെ സ്വിങ്ങിന് മുന്നില്‍ ഇരുവര്‍ക്കും പിടിച്ചുനില്‍ക്കായില്ല. ഭുവിയുടെ ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് പിറന്നത്. അതും വൈഡില്‍ ലഭിച്ച റണ്‍. രണ്ടാം ഓവര്‍ എറിയാനെത്തിയത് അര്‍ഷ്ദീപ്. ആദ്യ പന്തില്‍ ബാബറിനെ മടക്കി താരം ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ബാബര്‍.

ട്വന്‍റി 20 ലോകകപ്പ്: സാക്ഷാല്‍ ധോണിയുടെ റെക്കോര്‍ഡ് തകര്‍പ്പന്‍ ബാബര്‍ അസം

തുടര്‍ന്ന് മസൂദ് ക്രീസിലേക്ക്. എന്നാല്‍ നാലാം ഓവറില്‍ പാകിസ്ഥാന് അടുത്ത പ്രഹരമേറ്റു. ഇത്തവണയയും അര്‍ഷ്ദീപ് വിക്കറ്റെടുത്തത്. അര്‍ഷ്ദീപിന്റെ ബൗണ്‍സ് ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഭുവനേശ്വറിന് ക്യാച്ച്. ഇതോടെ പാകിസ്ഥാന് രണ്ടിന് 15 എന്ന നിലയിലായി പാകിസ്ഥാന്‍. ആദ്യ അഞ്ച് ഓവറില്‍ 24 റണ്‍സാണ് പാകിസ്ഥാന് ഉണ്ടായിരുന്നത്. ഷമിയെറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ ഏഴ് റണ്‍സ് പിറന്നു.

മൂന്ന് സ്പെഷ്യലിസ്റ്റ് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് പേസര്‍മാര്‍. പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയുമുണ്ട് ടീമില്‍. രവിചന്ദ്ര അശ്വിനും അക്സര്‍ പട്ടേലുമാണ് ഇന്ത്യന്‍ ടീമിലെ സ്പിന്നര്‍മാര്‍. റിഷഭ് പന്തിനെ മറികടന്ന് ദിനേശ് കാര്‍ത്തിക് വിക്കറ്റ് കീപ്പറായി ഇടംപിടിച്ചു. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നീ കരുത്തുറ്റ ബാറ്റിംഗ് നിര പാകിസ്ഥാനെതിരെ ഇറങ്ങും.

ഇന്ത്യ: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേസ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്. 

പാകിസ്ഥാന്‍: ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഷാന്‍ മസൂദ്, ഷദാബ് ഖാന്‍, ഹൈദര്‍ അലി, ഇഫ്തിഖര്‍ അഹമ്മദ്, മുഹമ്മദ് നവാസ്, ആസിഫ് അലി, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്. 

ബലാബലം ആര്‍ക്ക്?

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഇതുവരെ ആറ് തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. അഞ്ചിലും വിജയം ടീം ഇന്ത്യക്കായിരുന്നെങ്കില്‍ അവസാനം മുഖാമുഖം വന്ന കഴിഞ്ഞ ലോകകപ്പിലെ മത്സരത്തില്‍ ജയം പാകിസ്ഥാനൊപ്പം നിന്നു. ദുബായില്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ പേസ് കരുത്തില്‍ 10 വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ ജയം. ബാറ്റിംഗില്‍ നായകന്‍ ബാബര്‍ അസമും സഹ ഓപ്പണര്‍ മുഹമ്മദ് റിസ്വാനും പാകിസ്ഥാന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. രാജ്യാന്തര ടി20യില്‍ അവസാനമായി ഏഷ്യാ കപ്പില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴും വിജയം പാകിസ്ഥാന്റെ കൂടെയായി. സൂപ്പര്‍ ഫോറില്‍ ഒരു പന്ത് ബാക്കിനില്‍ക്കേ 5 വിക്കറ്റ് ജയമാണ് പാകിസ്ഥാന്‍ നേടിയത്.