അവസാന ഏകദിനത്തില്‍ എട്ട് പന്തില്‍ ഒമ്പത് റണ്‍സാണ് താരം നേടിയത്. 2022 മാര്‍ച്ചിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹത്തിന് അവസരം ലഭിക്കുന്നതും. ഒന്നാകെ ആറ് ഏകദിനങ്ങള്‍ മാത്രമാണ് അദ്ദേഹം കളിച്ചത്.

കൊളംബൊ: ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ ടീമില്‍ മാറ്റം വരുത്തി പാക് ക്രിക്കറ്റ് ബോര്‍ഡ്. ഈ മാസമാദ്യമായിരുന്നു അവര്‍ ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോള്‍ ഒരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് സെലക്റ്റര്‍മാര്‍. മധ്യനിര ബാറ്റര്‍ സൗദ് ഷക്കീലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ, അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ മാത്രമാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഒരിക്കല്‍ മാത്രമാണ് അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്. 

അവസാന ഏകദിനത്തില്‍ എട്ട് പന്തില്‍ ഒമ്പത് റണ്‍സാണ് താരം നേടിയത്. 2022 മാര്‍ച്ചിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹത്തിന് അവസരം ലഭിക്കുന്നതും. ഒന്നാകെ ആറ് ഏകദിനങ്ങള്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. അതേസമയം, പതിനേഴംഗ ടീമിലുണ്ടായിരുന്ന തയ്യബ് താഹിറിനെ സ്റ്റാന്‍ഡ് ബൈ താരമാക്കി. പാകിസ്ഥാന് വേണ്ടി താരം ഇതുവരെ കളിച്ചിട്ടില്ല. ടി20 ഫോര്‍മാറ്റില്‍ മൂന്ന് മത്സരങ്ങളുടെ ഭാഗമായി.

പാകിസ്ഥാന്‍ ടീം: അബ്ദുള്ള ഷഫീഖ്, ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, സല്‍മാന്‍ അലി അഗ, ഇഫ്തീഖര്‍ അഹമ്മദ്, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ഹാരിസ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഉസാമ മിര്‍, ഫഹീം അഷ്റഫ്, ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, ഷഹീന്‍ അഫ്രീദി. സ്റ്റാന്‍ഡ് ബൈ: തയ്യബ് താഹിര്‍.

അഫ്ഗാനിസ്ഥാനെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര പാകിസ്ഥാന്‍ തൂത്തുവാരുകയായിരുന്നു. ഇതോടെ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്താനും പാകിസ്ഥാനായി. ഓസ്‌ട്രേലിയയെ പിന്തള്ളിയാണ് പാകിസ്ഥാന്‍ ഒന്നാമതെത്തിയത്. ബാബര്‍ അസമിന് കീഴില്‍ ആദ്യമായിട്ടാണ് പാകിസ്ഥാന്‍ ഐസിസി റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. അഫ്ഗാനെതിരായ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് പാകിസ്ഥാന്‍ 115.8 പോയിന്റുമായി രണ്ടാമതായിരുന്നു. 

ഇപ്പോള്‍ 118.48 പോയിന്റോടെ ടീം ഒന്നാമതെത്തുകായിരുന്നു. ഓസീസിന് 118 പോയിന്റാണുള്ളത്. പാക് പട ഏഷ്യാകപ്പിനൊരുങ്ങുമ്പോള്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് കളിക്കുക. എന്നാല്‍ ഇന്ത്യയില്‍ കടുത്ത മത്സരമാണ് ടീം നേരിടുക.

ഐസിസി ഏകദിന റാങ്കിംഗ്: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് പാകിസ്ഥാന്‍! സുരക്ഷിതമല്ല, ഭീഷണിയുയര്‍ത്തി ഇന്ത്യ