യാസിറിന്‍റെ സുഹൃത്തായ ഫര്‍ഹാന്‍ തന്നെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോകകുയും ബലാത്സംഗം ചെയ്യുകയും അത് ചിത്രീകരിച്ച് ദശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് 14കാരിയായ പെണ്‍കുട്ടിയുടെ പരാതി.

കറാച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സുഹൃത്തിനെ സഹായിച്ചുവെന്നും വിവരങ്ങള്‍ പൊലീസില്‍ പറയാതിരിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമുള്ള കുറ്റത്തിന് സ്പിന്നര്‍ യാസിര്‍ ഷാക്കെതിരെ(Yasir shah) പാക് പോലീസ് ക്രിമിനല്‍ കേസെടുത്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഷാലിമാര്‍ പോലീസാണ് യാസിറിനും സുഹൃത്ത് ഫര്‍ഹാനുമെതിരെ കേസെടുത്തിരിക്കുന്നത്.

യാസിറിന്‍റെ സുഹൃത്തായ ഫര്‍ഹാന്‍ തന്നെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോകകുയും ബലാത്സംഗം ചെയ്യുകയും അത് ചിത്രീകരിച്ച് ദശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് 14കാരിയായ പെണ്‍കുട്ടിയുടെ പരാതി. യാസിര്‍ ഷാ സുഹൃത്തിനെ സഹായിച്ചുവെന്നും സംഭവത്തെക്കുറിച്ച് പുറത്തു പറഞ്ഞാല്‍ നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സുഹൃത്തിനൊപ്പം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

സഹായത്തിനായി യാസിറിനെ വാട്സ് ആപ്പില്‍ ബന്ധപ്പെട്ടെപ്പോള്‍ ചിരിക്കുന്ന സ്മൈലിയായിരുന്നു തിരിച്ചുള്ള പ്രതികരണമെന്നും സംഭവത്തെക്കുറിച്ച് പുറുത്തുപറയരുതെന്ന് ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ സംഭവം പുറത്തു പറയാതിരിക്കാനായി 18 വയസു തികയുന്നതുവരെ തനിക്ക് ഫ്ലാറ്റും മാസം ചെലവിനുള്ള പൈസയും തരാമെന്ന് യാസിര്‍ വാഗ്ദാനം ചെയ്തുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യാസിറും സുഹൃത്ത് ഫര്‍ഹാനും ചേര്‍ന്ന് നിരവധി പെണ്‍കുട്ടികളുടെ വീഡിയോ ഇത്തരത്തില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പരാതിയെക്കുറിച്ച് യാസിര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പൂര്‍ണ വിവരങ്ങള്‍ ലഭ്യമായശേഷമെ പ്രതികരിക്കൂവെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. അടുത്തിടെ പാക്കിസ്ഥാന്‍റെ ബംഗ്ലാദേശ് പര്യടനത്തില്‍ പരിക്കുമൂലം യാസിര്‍ കളിച്ചിരുന്നില്ല. പാക്കിസ്ഥാനു വേണ്ടി 46 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള യാസിര്‍ ഷാ 235 വിക്കറ്റെടുത്തിട്ടുണ്ട്. 41 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.