Asianet News MalayalamAsianet News Malayalam

കാടനടികളുമായി ഋഷഭ് പന്ത്, പൂജാരയുടെ പിന്തുണ ; ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു

 ഓപ്പണര്‍മാരായ രോഹിത് ശര്‍മ (6), ശുഭ്മാന്‍ ഗില്‍ (29), വിരാട് കോലി (11), അജിന്‍ക്യ രഹാനെ (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

Pant and Pujara study the ship after early collapse
Author
Chennai, First Published Feb 7, 2021, 2:28 PM IST

ചെന്നൈ: ഇംഗ്ലണ്ടിനെതിരെ ഒന്നാം ടെസ്റ്റില്‍ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ചായ്ക്ക് പിരിയുമ്പോല്‍ ഇന്ത്യ നാലിന് 154 എന്ന നിലയിലാണ്. ചേതേശ്വര്‍ പൂജാര (53), ഋഷഭ് പന്ത് (54) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (6), ശുഭ്മാന്‍ ഗില്‍ (29), വിരാട് കോലി (11), അജിന്‍ക്യ രഹാനെ (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജോഫ്ര ആര്‍ച്ചര്‍, ഡൊമിനിക് ബെസ്സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടി20 ശൈലിയില്‍ ബാറ്റ് വീശുന്ന ഋഷഭ് പന്താണ് ഇന്ത്യയെ അതിവേഗം 150 കടത്തിയത്. നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 578ന് അവസാനിക്കുകയായിരുന്നു. ഇരട്ട സെഞ്ചുറി നേടിയ ജോ റൂട്ടാണ് (218) സന്ദര്‍ശകരെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 

പന്തിന്റെ കൂറ്റനടികള്‍, സൂക്ഷ്മതയോടെ പൂജാര

ഒരു ഘട്ടത്തില്‍ നാലിന് 73 എന്ന നിലയില്‍ ഇന്ത്യ പ്രതിരോധത്തിലായെങ്കിലും പന്തിന്റെ കൂറ്റനടികള്‍ തുണയായി. കേവലം 44 പന്തുകള്‍ മാത്രം നേരിട്ടാണ് പന്ത് 54 റണ്‍സെടുത്തത്. ഇതില്‍ നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടും. ഈ നാല് സിക്‌സുകളും ജാക്ക് ലീച്ചിനെതിരെയായിരുന്നു. ആറ് ഓവറുകള്‍ പൂര്‍ത്തിയാക്കിയ ലീച്ച് 59 റണ്‍സാണ് വിട്ടുകൊടുത്തത്. ഇതിനിടെ പൂജാരയും അര്‍ധ സെഞ്ചുറി നേടി. 111 പന്തില്‍ ഏഴ് ബൗണ്ടറികളുടെ സഹായത്തോടെയാണ് പൂജാര 53 റണ്‍സെടുത്തത്. ഇരുവരും ഇതുവരെ 81 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 

ബെസ്സിന് മുന്നില്‍ കോലിയും രഹാനെയും കീഴടങ്ങി

ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ കോലി നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. 48 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത കോലി ബെസ്സിന്റെ സ്പിന്നില്‍ മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. ബെസ്സിന്റെ പന്ത് ഫ്രണ്ട്ഫൂട്ടില്‍ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ ഷോര്‍ട്ട് ലെഗ്ഗില്‍ ഒല്ലീ പോപ്പിന് ക്യാച്ച് നല്‍കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. പിന്നീടെത്തിയ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്ക് ആറ് പന്ത് മാത്രമായിരുന്നു ആയുസ്. ബെസ്സിന്റെ അടുത്ത ഓവറിലാണ് രഹാനെ മടങ്ങിയത്. ബെസ്സിന്റെ പന്തില്‍ ഡ്രൈവിന് ശ്രമിക്കുമ്പോല്‍ കവറില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കുകയായിരുന്നു. 

നിരാശപ്പെടുത്തി രോഹിത്- ഗില്‍ സഖ്യം

നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓസ്‌ട്രേലിയയിലെ മോശം പ്രകടനം രോഹിത് ഇന്ത്യയിലും തുടര്‍ന്നു. കേവലം ഒമ്പത് പന്തുകള്‍ മാത്രമാണ് രോഹിത് നേരിട്ടത്. ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു രോഹിത്. വലിയ ഇന്നിങ്‌സ് കളിക്കുമെന്ന തോന്നലുണ്ടാക്കിയാണ് ഗില്‍ മടങ്ങിയത്. തകര്‍പ്പന്‍ തുടക്കമാണ് യുവതാരത്തിന് ലഭിച്ചത്. 28 പന്തുകളില്‍ നിന്നാണ് ഗില്‍ 29 റണ്‍സ് നേടിയത്. എന്നാല്‍ ആര്‍ച്ചറുടെ പന്തില്‍ മിഡ്ഓണില്‍ ആന്‍ഡേഴ്‌സണ് ക്യാച്ച് നല്‍കി ഗില്‍ മടങ്ങി. 

ആദ്യ സെഷനില്‍ ഇംഗ്ലണ്ട് മടങ്ങി

എട്ടിന് 555 എന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാംദിനം ആരംഭിച്ചത്. ഇന്ന് 23 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി ഇംഗ്ലണ്ടി നഷ്ടമായി. ക്രീസിലുണ്ടായിരുന്ന ഡൊമിനിക് ബെസ്സിനെ (34) ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടുപിന്നാലെ ജയിംസ് ആന്‍ഡേഴ്സണിനെ (1) അശ്വിന്‍ ബൗള്‍ഡാക്കി. ജാക്ക് ലീച്ച് (14) പുറത്താവാതെ നിന്നു. 

റൂട്ട്- സ്‌റ്റോക്‌സ് കൂട്ടുകെട്ട്

രണ്ടാം ദിനം നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ റൂട്ടും സ്റ്റോക്സും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. രണ്ടാം ദിനം 263/3 എന്ന സ്‌കോറില്‍ ക്രീസില്‍ ഒത്തു ചേര്‍ന്ന് ഇരുവരും 387 റണ്‍സിലെത്തിയപ്പോഴാണ് വേര്‍ പിരിഞ്ഞത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സ്റ്റോക്സ് 118 പന്തില്‍ 82 റണ്‍സെടുത്തു. സ്റ്റോക്സിനെ മടക്കി നദീമാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഓലി പോപ്പിനെ കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന റൂട്ട് ഇംഗ്ലണ്ടിനെ 450 കടത്തി. പോപ്പിനെ(34) അശ്വിന്‍വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഡബിള്‍ തികച്ച റൂട്ടിനെ(218) നദീം പുറത്താക്കി. ജോസ് ബട്‌ലറും(30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 

ഇശാന്തിന്റെ ഇരട്ടപ്രഹരം

രണ്ടാം ദിനം അവസാനം തുടര്‍ച്ചയായ പന്തില്‍ ബട്‌ലറെയും ആര്‍ച്ചറെയും(0) ബൗള്‍ഡാക്കിയ ഇഷാന്ത് ശര്‍മയാണ് ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്. ഇരുരവരേയും അടുത്തടുത്ത പന്തുകളിലാണ് ഇശാന്ത് ബൗള്‍ഡാക്കിയത്. മൂന്നാംദിനം ശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ പങ്കിട്ടെടുത്ത് അശ്വിനും ബുമ്രയും മൂന്ന് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. പുറമെ ഷഹ്ബാസ് നദീം, ഇശാന്ത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Follow Us:
Download App:
  • android
  • ios