ഇന്ത്യയിൽ ലഭിച്ച സ്വീകരണത്തിൽ പാക് ടീം അത്ഭുതപ്പെടുമ്പോൾ ഇന്ത്യയെ ശത്രുരാജ്യമെന്ന് വിശേഷിപ്പിച്ച് പിസിബി
പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് പുതിയ കരാറുകള്‍ നല്‍കി ഞങ്ങൾ അവരോടുള്ള സ്നേഹം പ്രകടിപ്പിച്ചു.പാക്കിസ്ഥാൻ ചരിത്രത്തിൽ ഞാന്‍ അനുവദിച്ച അത്രയും പണം കളിക്കാര്‍ക്ക് മുമ്പ് അനുവദിച്ചിട്ടില്ല

കറാച്ചി: മാധ്യമങ്ങളോട് സംസാരിക്കവെ ഇന്ത്യയെ ശത്രുരാജ്യമെന്ന് പേരെടുത്ത് പറയാതെ വിശേഷിപ്പിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സാക്കാ അഷ്റഫ്. പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് പുതിയ കരാര്‍ അനുവദിച്ചതിനെക്കുറിച്ച് സംസാരിക്കവെയാണ് സാക്കാ അഷ്റഫ് ഇന്ത്യയെ ശത്രുരാജ്യമെന്ന് വിശേഷിപ്പിച്ചത്.
പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് പുതിയ കരാറുകള്‍ നല്‍കി ഞങ്ങൾ അവരോടുള്ള സ്നേഹം പ്രകടിപ്പിച്ചു.പാക്കിസ്ഥാൻ ചരിത്രത്തിൽ ഞാന്‍ അനുവദിച്ച അത്രയും പണം കളിക്കാര്‍ക്ക് മുമ്പ് അനുവദിച്ചിട്ടില്ല.നമ്മുടെ കളിക്കാർ ഒരു ശത്രുരാജ്യത്തോ ലോകത്ത് മറ്റെവിടെയെങ്കിലുമോ മത്സരിക്കാന്‍ പോകുമ്പോള്‍ അവരുടെ മനോവീര്യം ഉയർത്തുക എന്നതാണ് തന്‍റെ ലക്ഷ്യമെന്നായിരുന്നു സാക്കാ അഷ്റഫിന്‍റെ വാക്കുകള്‍. ഇതില്‍ ശത്രുരാജ്യമെന്ന പ്രയോഗം ഇന്ത്യയെ ഉദ്ദേശിച്ചാണെന്നും ഏകദിന ലോകകപ്പില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ ഇന്ത്യയില്‍ എത്തിയതിനെയാണ് സാക്കാ അഷ്റഫ് പരാമര്‍ശിച്ചതെന്നുമാണ് ആരോപണം.
ലോകകപ്പില്‍ കളിക്കാനായി ഇന്നലെയാണ് ദുബായ് വഴി പാക്കിസ്ഥാന്‍ ടീം ഹൈദരാബാദിലെത്തിയത്. ഏഴു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തുന്നത്. 2016ലെ ടി2020 ലോകകപ്പ് കളിക്കാനായിരുന്നു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. ഇന്ത്യയില്‍ ലഭിച്ച സ്വീകരണവും വരവേല്‍പ്പും തന്നെയും ടീം അംഗങ്ങളെയും ശരിക്കും അമ്പരപ്പിച്ചുവെന്നും ഇത്തരമൊരു സ്വീകരണം സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം പ്രതികരിച്ചിരുന്നു.
സന്നാഹ മത്സരത്തിത്തിലെ റെക്കോര്‍ഡുകള്‍ കണക്കിലെടുക്കുമോ, ഐസിസി പറയുന്നത്
ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തില്‍ ഹൈദരാബാദില്‍ പാക്കിസ്ഥാന്‍ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് പാക്കിസ്ഥാന്‍റെ സന്നാഹ മത്സരങ്ങള്‍. ലോകകപ്പില്‍ ഒക്ടോബര്‍ ആറിന് നെതര്‍ലന്‍ഡ്സിനെതിരെ ആണ് പാക്കിസ്ഥാന്‍റെ ആദ്യ മത്സരം. ഒക്ടോബര്‍ 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക