ആദ്യ രണ്ട് ടെസ്റ്റുകളിലെ തോല്‍വിക്ക് പിന്നാലെ ടെസ്റ്റ് ടീം പരിശീലകൻ സർഫറാസ് അഹമ്മദ്, ബൗളിങ് കോച്ച് ഉമർ ഗുൽ എന്നിവരെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്.
കറാച്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലെ കനത്ത തോൽവിയെ തുടര്‍ന്ന് ടീമിലെ 7 പ്രമുഖ കളിക്കാരെയും രണ്ട് പരിശീലകരെയും പുറത്താക്കിയതിന് പിന്നാലെ പുതിയ ഫീല്‍ഡിംഗ് പരിശീലകനെ തേടി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇനില്‍ പരസ്യം നല്‍കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി).റെഡ് ബോൾ, വൈറ്റ് ബോൾ ടീമുകളിലേക്ക് ഒരുപോലെ പരിചയസമ്പന്നനായ ഫീൽഡിങ് കോച്ചിനെയാണ് പിസിബി തിരയുന്നത്. കഴിഞ്ഞ ജൂലൈയിൽ ഷെയ്ൻ മക്ഡെർമോട്ട് രാജി വെച്ചതിനെ തുടർന്ന് ഫീൽഡിങ് കോച്ചിന്‍റെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ആദ്യ രണ്ട് ടെസ്റ്റുകളിലെ തോല്‍വിക്ക് പിന്നാലെ ടെസ്റ്റ് ടീം പരിശീലകൻ സർഫറാസ് അഹമ്മദ്, ബൗളിങ് കോച്ച് ഉമർ ഗുൽ എന്നിവരെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്. സെപ്റ്റംബർ 9-ന് ബർമിങ്ഹാമിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായായിരുന്നു കടുത്ത നടപടികൾ. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും ഒരു ഇന്നിങ്സിൽ പോലും 200 റൺസ് തികയ്ക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ഇമാം ഉൾ ഹഖ്, മുഹമ്മദ് റിസ്‌വാൻ, സൽമാൻ അലി ആഗ, അലി ഉസ്മാൻ, ഖുറം ഷഹ്സാദ്, ആമിർ ജമാൽ, അവൈസ് സഫർ എന്നീ താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കുകയും പാകിസ്ഥാനിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. പിന്നാലെ മൂന്നാം ടെസ്റ്റിനുള്ള ടീമിലേക്ക് 7 പുതിയ താരങ്ങളെ ഉള്‍പ്പെടുക്കി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 7 കളിക്കാരിൽ 5 പേരും ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ലാത്തവരാണ്.
സർഫറാസ് അഹമ്മദിനെ പുറത്താക്കിയതോടെ വൈറ്റ് ബോൾ കോച്ച് മൈക്ക് ഹെസ്സനോട് നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്‍റെ ബാക്കി മത്സരങ്ങളിൽ കൂടി റെഡ് ബോൾ ടീമിന്‍റെ ചുമതല ഏറ്റെടുക്കാൻ പിസിബി ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് പരമ്പര നഷ്ടപ്പെട്ട പാകിസ്ഥാൻ, ബർമിങ്ഹാമിൽ നടക്കുന്ന അവസാന ടെസ്റ്റിലെങ്കിലും ജയിച്ച് നാണക്കേട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ്.
