ഐസിസിക്കെതിരെയുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുക എന്ന സാധ്യതയാണ് പിസിബി ഇപ്പോള്‍ പരിഗണിക്കുന്നത്.
ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാൻ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കി പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസി നടപടിയിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാന്‍റെ നീക്കം. ടൂർണമെന്‍റിലെ മറ്റ് മത്സരങ്ങളിൽ കളിക്കുമെങ്കിലും പ്രതിഷേധത്തിന്‍റെ ഭാഗമായി ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്കരിക്കാനാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ആലോചിക്കുന്നത്.
ഫെബ്രുവരി 15-ന് കൊളംബോയിലാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കേണ്ടത്. ഐസിസിക്കെതിരെയുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുക എന്ന സാധ്യതയാണ് പിസിബി ഇപ്പോള്‍ പരിഗണിക്കുന്നത്. ഇന്ത്യ-പാക് മത്സരത്തിന്‍റെ വരുമാനം ഇന്ത്യക്ക് ലഭിക്കരുതെന്നും പിസിബി യോഗത്തിൽ വാദം ഉയര്‍ന്നു. ടൂർണമെന്‍റിൽ നിന്ന് പൂർണമായി പിന്മാറിയാൽ ഐസിസി കടുത്ത നടപടിയെടുക്കുമെന്ന് ആശങ്കയുള്ളതിനാലാണ് ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്കരിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നത്. ലോകകപ്പിനുള്ള ടീമിനെ പിസിബി സെലക്ഷൻ കമ്മിറ്റി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ബംഗ്ലാദേശിനോടുള്ള ഐസിസിയുടെ സമീപനത്തിൽ പാകിസ്ഥാൻ സർക്കാർ അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടൂർണമെന്‍റിലേക്ക് ടീമിനെ അയക്കാൻ പാക് സർക്കാർ അനുമതി നൽകാനിടയില്ല. ഇത് വെറുമൊരു ക്രിക്കറ്റ് മത്സരം മാത്രമല്ല, മറിച്ച് ധാര്‍മികതയുടെ പ്രശ്നമാണ്. ബംഗ്ലാദേശിന്‍റെ നിയപരമായ അവകാശമാണ് നിഷേധിക്കപ്പെട്ടത്," എന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്ത്യയ്ക്ക് തങ്ങൾക്കിഷ്ടമുള്ള വേദി തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം നൽകുമ്പോൾ മറ്റ് രാജ്യങ്ങളുടെ സുരക്ഷാ ആശങ്കകൾ ഐസിസി തള്ളിക്കളയുകയാണെന്നും ബോര്‍ഡ് കുറ്റപ്പെടുത്തി.
സുരക്ഷാപരമായ കാരണങ്ങളാല്‍ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ കളിക്കാന്‍ കഴിയില്ലെന്ന് ബംഗ്ലാദേശ് അറിയിച്ചിരുന്നു. എന്നാൽ വേദി മാറ്റണമെന്ന ആവശ്യം തള്ളിയ ഐസിസി, ബംഗ്ലാദേശിന് പകരം ലോക റാങ്കിംഗിൽ 14-ാം സ്ഥാനത്തുള്ള സ്കോട്ട്‌ലൻഡിനെ ടൂർണമെന്‍റിൽ ഉൾപ്പെടുത്തി. ഐസിസിയുടെ ഈ നിലപാട് ചിറ്റമ്മ നയമാണെന്ന് പാകിസ്ഥാൻ ആരോപിക്കുന്നു.


