മത്സരത്തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിച്ചിനെക്കുറിച്ച് പോപ്പ് വാചാലനായത്. പിച്ചില്‍ ഇപ്പോള്‍ തന്നെ അങ്ങിങ്ങായി കുറച്ച് വിള്ളലുകൾ ഉണ്ട്, ഞങ്ങൾ പരിശോധിച്ചപ്പോൾ പിച്ച് നന്നായി നനച്ചിട്ടുമുണ്ട്.
റാഞ്ചി: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ റാഞ്ചിയില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് പിച്ചിനെ കുറ്റം പറഞ്ഞ ചിലര്‍ ഒരു റണ്‍സ് പോലും നേടാതെ പുറത്തായെന്ന് പരിഹസിച്ച് കമന്‍റേറ്റര്‍ രവി ശാസ്ത്രി. റാഞ്ചി ടെസ്റ്റിന് മുമ്പ് പിച്ചിലെ വിള്ളലുകള്‍ കണ്ട് ഇംഗ്ലണ്ട് താരം ഒലി പോപ്പ് ആശങ്കപ്പെട്ടിരുന്നു. ഇതിനെക്കുറിച്ചാണ് രവി ശാസ്ത്രി കമന്‍ററിയില്‍ പരാമര്‍ശിച്ചത്.
ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സില്‍ പോപ്പ് നേരിട്ട രണ്ടാം പന്തില്‍ പുറത്തായപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായി ഗോള്‍ഡന്‍ ഡക്കായിരുന്നു. ടെസ്റ്റ് തുടങ്ങും മുമ്പ് പിച്ചിനെക്കുറിച്ച് എന്തൊക്കെയാണ് ചിലര്‍ പറഞ്ഞത്. അങ്ങനെ പറഞ്ഞവരിലൊരാള്‍ക്ക് ഒരു റണ്‍സ് പോലും ഇവിടെ നേടാനായില്ല. പിച്ചിനെ കുറ്റം പറയുകയല്ല, പന്ത് നോക്കി കളിക്കുകയാണ് വേണ്ടത്. നാലാം ദിനത്തില്‍ രോഹിത് ശര്‍മ ചെയ്തത് അതാണെന്നും രവി ശാസ്ത്രി കമന്‍ററിയില്‍ പറഞ്ഞു.
ഡിആര്‍എസിന്‍റെ പേരില്‍ വെറുതെ മോങ്ങിയിട്ട് കാര്യമില്ല, ഇംഗ്ലണ്ടിനെ പൊരിച്ച് മുന്‍ നായകന്‍
മത്സരത്തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിച്ചിനെക്കുറിച്ച് പോപ്പ് വാചാലനായത്. പിച്ചില്‍ ഇപ്പോള്‍ തന്നെ അങ്ങിങ്ങായി കുറച്ച് വിള്ളലുകൾ ഉണ്ട്, ഞങ്ങൾ പരിശോധിച്ചപ്പോൾ പിച്ച് നന്നായി നനച്ചിട്ടുമുണ്ട്. വെയില്‍ കൊള്ളുന്നതോടെ ഇത് വരണ്ട പിച്ചാകും. പിച്ചിന്‍റെ ഒരു പകുതി നല്ലതാണ്, എന്നാല്‍ മറുവശത്ത് ധാരാളം വിള്ളലുകളുണ്ടെന്നും പിച്ച് എങ്ങനെ പെരുമാറുമെന്ന് അറിയില്ലെന്നും പോപ്പ് പറഞ്ഞിരുന്നു. ആദ്യ പന്ത് മുതല്‍ പിച്ച് സ്പിന്‍ ചെയ്താല്‍ പിന്നെ പിച്ചിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ലെന്നും പോപ്പ് പറഞ്ഞിരുന്നു.
പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിലും ടോസ് ജയിച്ച ടീം ആദ്യം ബാറ്റ് ചെയ്യുകയും മത്സരം ജയിക്കുകയും ചെയ്തെങ്കിലും റാഞ്ചിയില്‍ ആ പതിവ് ഇന്ത്യ തെറ്റിച്ചു. ടോസ് നേടിയ ഇംഗ്ലണ്ട് പതിവുപോലെ ആദ്യം ബാറ്റ് ചെയ്ത് ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തി. ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുകയും ചെയ്തു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞതോടെ ഇന്ത്യ വിജയവും പരമ്പരയും പിടിച്ചെടുത്തു.
