ഡൽഹി ക്യാപിറ്റൽസ് പേസർ കെയ്ൽ ജാമിസണ് യുവതാരം വൈഭവ് സൂര്യവൻഷിയെ പുറത്താക്കിയ ശേഷം പ്രകോപനപരമായി പെരുമാറിയതിന് ഐപിഎൽ അധികൃതർ ശിക്ഷ വിധിച്ചു. 

ജയ്പൂര്‍: വെള്ളിയാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ യുവതാരം വൈഭവ് സൂര്യവന്‍ഷിയെ പുറത്താക്കിയതിന് ശേഷമുള്ള പ്രകോപനപരമായ പെരുമാറ്റത്തിന് ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെയ്ല്‍ ജാമിസണ് ഐപിഎല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ജാമിസന്റെ പേരില്‍ ഒരു ഡെമെറിറ്റ് പോയിന്റും രേഖപ്പെടുത്തിയിട്ടുണ്ട്. മത്സരത്തിന്റെ രണ്ടാം ഓവറിലായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ജാമിസണെ ബൗണ്ടറി കടത്തി പതിനഞ്ചുകാരനായ സൂര്യവന്‍ഷിയെ ഭയമില്ലാതെ ബാറ്റ് വീശി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ മനോഹരമായ ഒരു യോര്‍ക്കറിലൂടെ ജാമിസണ്‍ സൂര്യവന്‍ഷിയുടെ വിക്കറ്റ് തെറിപ്പിച്ചു. വിക്കറ്റ് നേടിയ ആവേശത്തില്‍ ജാമിസണ്‍ സൂര്യവന്‍ഷിയെ തുറിച്ചുനോക്കുകയും പ്രകോപനപരമായ രീതിയില്‍ താരത്തിന്റെ അരികിലേക്ക് നീങ്ങുകയും ചെയ്തു. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതായി കണ്ടെത്തിയ ജാമിസണ്‍ തന്റെ തെറ്റ് സമ്മതിക്കുകയും ശിക്ഷ അംഗീകരിക്കുകയും ചെയ്തു.

വിമര്‍ശനവുമായി ആരാധകരും മുന്‍ താരങ്ങളും

31 വയസ്സുകാരനായ ജാമിസണ്‍, വെറും 15 വയസ്സുള്ള ഒരു കൗമാരക്കാരനോട് ഇത്രയും രൂക്ഷമായി പെരുമാറിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. മുന്‍ താരം പ്രിയങ്ക് പാഞ്ചാല്‍ ഇതിനെതിരെ രംഗത്തെത്തി. ''31 വയസ്സുകാരനായ കെയ്ല്‍ ജാമിസണ്‍ 15 വയസ്സുകാരനായ ഒരു കുട്ടിയെ പുറത്താക്കിയ ശേഷം ഇത്തരത്തില്‍ പെരുമാറുന്നത് കാണാന്‍ നല്ലതല്ല. എന്നാല്‍, വൈഭവ് എന്ന ബാറ്റ്‌സ്മാന്‍ എതിരാളികളില്‍ എത്രത്തോളം ഭയമുണ്ടാക്കിയിട്ടുണ്ട് എന്നതിന്റെ തെളിവ് കൂടിയാണിത്.'' പാഞ്ചാല്‍ എക്‌സില്‍ കുറിച്ചു.

മെയ് 17-ന് ഡല്‍ഹിയില്‍ വെച്ച് ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടുമ്പോള്‍, സൂര്യവന്‍ഷി ബാറ്റ് കൊണ്ട് ജാമിസണ് മറുപടി നല്‍കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

YouTube video player