നേരത്തെ ടോസ് നഷ്മായി ക്രീസിലിറങ്ങി പഞ്ചാബിന് പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാൻ സിംഗും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്.
ധരംശാല: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ തകര്‍പ്പൻ തുടക്കത്തിനുശേഷം തകര്‍ന്നടിഞ്ഞെങ്കിലും വാലറ്റത്ത് തകര്‍ത്തടിച്ച അസ്മത്തുള്ള ഒമര്‍സായിയുടെയും വിഷ്ണു വിനോദിന്‍റെയും സേവിയര്‍ ബാർട്‌ലെറ്റിന്‍റെയും ബാറ്റിംഗ് മികവില്‍ മുംബൈ ഇന്ത്യൻസിനെതിരെ മികച്ച സ്കോറുയർത്തി പഞ്ചാബ് കിംഗ്സ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 200 റൺസെടുത്തു. 32 പന്തില്‍ 57 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. അസ്മതുള്ള ഒമര്‍സായി17 പന്തില്‍ 38 റണ്‍സടിച്ചപ്പോള്‍ സേവിയര്‍ ബാര്‍ട്‌ലെറ്റ് 7 പന്തില്‍ 18ഉം ഇംപാക്ട് പ്ലേയറായി ഇറങ്ങിയ മലയാളി താരം വിഷ്ണു വിനോദ് 8 പന്തില്‍ 15 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മുംബൈക്കായി ഷാര്‍ദുല്‍ താക്കൂര്‍ 39 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ദീപക് ചാഹര്‍ 36 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്മായി ക്രീസിലിറങ്ങി പഞ്ചാബിന് പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാൻ സിംഗും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 5.3 ഓവറില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 17 പന്തില്‍ 22 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയെ വീഴ്ത്തിയ ദീപക് ചാഹറാണ് മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ പ്രഭ്‌സിമ്രനും കൂപ്പര്‍ കൊണോലിയും(21) ചേര്‍ന്ന് 35 പന്തില്‍ 57 റണ്‍സടിച്ച് പഞ്ചാബിനെ ശക്തമായ നിലയിലെത്തിച്ചു. 11 ഓവറില്‍ 107- എന്ന നിലയിലെത്തിയ പഞ്ചാബ് പിന്നീട് അവിശ്വസനീയമായി തകര്‍ന്നടിഞ്ഞു. അര്‍ധസെഞ്ചുറി തികച്ച പ്രഭ്‌സിമ്രാനെ(32 പന്തില്‍ 57) ഷാര്‍ദുല്‍ താക്കൂര്‍ പിന്നാലെ നായകന്‍ ശ്രേയസ് അയ്യരെയും(4) മടക്കി.
സുയാന്‍ഷ് ഷെഡ്ഗെയെ(8) താക്കൂറും കൂപ്പര്‍ കൊണോലിയെ രാജ് ബാവയും പുറത്താക്കിയതോടെ പഞ്ചാബ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി.2 റണ്‍സെടുത്ത ശശാങ്ക് സിംഗിനെ ദീപക് ചാഹറും മാര്‍ക്കോ യാന്‍സനെ(2) താക്കൂറും വീഴ്ത്തിയതോടെ 107-1ല്‍ നിന്ന് 140-7ലേക്കും 166-8ലേക്കും കൂപ്പുകുത്തി. പിന്നിടായിരുന്നു അസ്മത്തുളള ഒമര്‍സായിയും സേവിയര്‍ ബാര്‍ട്‌ലെറ്റും വിഷ്ണു വിനോദും ചേര്‍ന്ന് പഞ്ചാബിനെ 200 റണ്‍സിലെത്തിച്ചത്. അവസാന മൂന്നോവറില്‍ മാത്രം പഞ്ചാബ് 53 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്.
