ഒളിമ്പിക്സും പാരാലിമ്പിക്സും നടത്താൻ താൽപര്യം അറിയിച്ച് ഔദ്യോഗികമായി അപേക്ഷ നൽകിയതായി ഖത്തർ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. 

ദോഹ: 2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിക്ക് ബിഡ് സമര്‍പ്പിച്ച് ഖത്തര്‍. ഒളിമ്പിക്സും പാരാലിമ്പിക്സും നടത്താന്‍ താല്‍പര്യം അറിയിച്ച് ഔദ്യോഗികമായി അപേക്ഷ നല്‍കിയതായി ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. ഒളിമ്പിക്സിന് ആതിഥേയരാകുന്ന ആദ്യ പശ്ചിമേഷ്യന്‍ രാജ്യമാവുകയാണ് ഖത്തറിന്റെ ലക്ഷ്യം. 2022 ഫിഫ ലോകകപ്പ് ഫുട്ബോളും 2024 ഏഷ്യന്‍ കപ്പ് ഫുട്ബോളും ഉള്‍പ്പെടെ വിവിധ കായികമേളകള്‍ വിജയകരമായി നടത്തിയതിന്റെ റെക്കോര്‍ഡുമായാണ് ഖത്തര്‍ ഒളിമ്പിക്സിന് ആതിഥേരാകാന്‍ ശ്രമം നടത്തുന്നത്.

ഒളിമ്പിക്സ് മത്സര ഇനങ്ങള്‍ നടത്താന്‍ 95 ശതമാനം സൗകര്യങ്ങള്‍ ഖത്തറിലുണ്ടെന്നും അത് നൂറ് ശതമാനത്തിലെത്തിക്കാന്‍ കൃത്യമായ പദ്ധതി തയ്യാറാക്കിയതായും ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൊആന്‍ ബിന്‍ ഹമദ് അല്‍താനി വ്യക്തമാക്കി. ഖത്തറിന്റെ ദേശീയ നേട്ടങ്ങളിലേക്കുള്ള ഒരു പുതിയ നാഴികക്കല്ലാണിതെന്നും ആഗോള കായിക രംഗത്ത് രാജ്യം കൈവരിച്ച പുരോഗതിയുടെ പ്രതീകമാണ് ഒളിമ്പിക്സ് ബിഡിലൂടെ അടയാളപ്പെടുത്തുന്നതെന്നും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി വ്യക്തമാക്കി.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള കായിക പ്രേമികള്‍ക്ക് സുരക്ഷിതമായ കായികാനുഭവം പകരാന്‍ ഖത്തറിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ, ഇന്തോനേഷ്യ, തുര്‍ക്കി, ചിലി എന്നീ രാജ്യങ്ങളും 2036 ഒളിമ്പിക്സിന് ആതിഥേയരാകാന്‍ ബിഡ് സമര്‍പ്പിച്ചിട്ടുണ്ട്.

സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഹങ്കറി, ഇറ്റലി, ജര്‍മനി, ഡെന്മാര്‍ക്ക്, കാനഡ തുടങ്ങിയ രാജ്യങ്ങളും താല്‍പര്യം പ്രകടിപ്പിച്ച് മുന്നിലുണ്ട്. 2030ല്‍ ദോഹ വേദിയാകുന്ന ഏഷ്യന്‍ ഗെയിംസിന് ഒരുക്കുന്ന സൗകര്യങ്ങള്‍ ഒളിമ്പിക്സിലേക്കുള്ള തയ്യാറെടുപ്പാക്കി മാറ്റുകയാണ് ഖത്തറിന്റെ ലക്ഷ്യം.

YouTube video player