Racism|വംശീയാധിക്ഷേപം: മൈക്കല്‍ വോണിന് കുരുക്ക് മുറുകുന്നു; ആരോപണങ്ങള്‍ ശരിവെച്ച് ആദില്‍ റഷീദ്
ധാരാളം ഏഷ്യന്‍ വംശജര്‍ ടീമില്‍ എത്തുകയാണെന്നും, ഇതിനെന്തെങ്കിലും പരിഹാരം കണ്ടെത്തണമെന്നും 2009ൽ വോണ്‍ പറഞ്ഞതായും റഷീദ് വെളിപ്പെടുത്തി. വംശീയധിക്ഷേപങ്ങള്‍ നമുക്കിടിയിലെ ക്യാന്‍സറാണെന്നും ഇതുസംബന്ധിച്ച് ഏത് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറെന്നും ഇംഗ്ലണ്ടിനായി ടി20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ റഷീദ് അറിയിച്ചു.
ലണ്ടന്‍: വംശീയാധിക്ഷേപ വിവാദത്തിൽ(Racism controversy) ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന്(Michael Vaughan) കുരുക്ക് മുറുകുന്നു. വോണിനെതിരായ ആരോപണങ്ങള്‍ ശരിവച്ച് ഇംഗ്ലണ്ട് സ്പിന്നര്‍ ആദിൽ റഷീദ്(Adil Rashid) രംഗത്തെത്തി. 2009ല്‍ യോര്‍ക്ക്‌ഷെയറിനായി(Yorkshire) കളിക്കുന്നതിനിടെ ഏഷ്യന്‍ വംശജരായ താരങ്ങളെ വോണ്‍ അധിക്ഷേപിക്കുന്നത് കേട്ടിട്ടുണ്ടെന്ന് റഷീദ് വ്യക്തമാക്കി.
ധാരാളം ഏഷ്യന്‍ വംശജര്‍ ടീമില്‍ എത്തുകയാണെന്നും, ഇതിനെന്തെങ്കിലും പരിഹാരം കണ്ടെത്തണമെന്നും 2009ൽ വോണ്‍ പറഞ്ഞതായും റഷീദ് വെളിപ്പെടുത്തി. വംശീയധിക്ഷേപങ്ങള്‍ നമുക്കിടിയിലെ ക്യാന്‍സറാണെന്നും ഇതുസംബന്ധിച്ച് ഏത് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറെന്നും ഇംഗ്ലണ്ടിനായി ടി20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ റഷീദ് അറിയിച്ചു.
വംശീയാധിക്ഷേപങ്ങള്‍ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലുമുള്ള ക്യാന്‍സറാണ്. നിര്‍ഭാഗ്യവശാര്‍ പ്രഷഫഷണല്‍ സ്പോര്‍ട്സിലും അതുണ്ട്. അതിനൊരു അറുതിവരുത്തിയേ മതിയാവു. എന്നെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ടുപോവാനാണ് ഞാനിപ്പോള്‍ താല്‍പര്യപ്പെടുന്നത്. പക്ഷെ അസീം റഫീഖ് മൈക്കല്‍ വോണിനെതിരെ പറഞ്ഞ ആരോപണങ്ങള്‍ ശരിയാണെന്ന് മാത്രമെ എനിക്കിപ്പോള്‍ പറയാനാവു-റഷീദ് ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.
കൗണ്ടി ക്രിക്കറ്റില്‍ മൈക്കല്‍ വോണിന് കീഴില്‍ യോര്‍ക്ക്‌ഷെയറിനായി കളിച്ച അസീം റഫീഖ് ആണ് അദ്ദേഹത്തിനെതിരെ ആദ്യം വംശീയ ആരോപണം ഉയര്‍ത്തിയത്. അസീം റഫീഖിന്‍റെ ആരേപമങ്ങളെ മുന്‍ യോര്‍ക്‌ഷെയര്‍ താരം റാണാ നവേദും പിന്തുണച്ചു. ഇതിന് പിന്നാലെയാണ് ഇംഗ്ലണ്ട് ടീമിലെ പ്രമുഖ താരമായ ആദില്‍ റഷീദും ആരോപണങ്ങള്‍ ശരിവെച്ച് രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ ആരോപണങ്ങള്‍ ഉയരുമ്പോഴും വംശീയാധിക്ഷേപം നടത്തിയിട്ടില്ലെന്ന നിലപാടിലാണിപ്പോഴും മൈക്കല്‍ വോണ്‍. ആരോപണം ഉയര്‍ന്നതിനുപിന്നാലെ ഇംഗ്ലണ്ടിലെ ടെലിവിഷന്‍, റേഡിയോ പരിപാടികളിൽ നിന്ന് വോണിനെ ഒഴിവാക്കിയിരുന്നു. ബിബിസിയില്‍ സംപ്രേഷണം ചെയ്തിരുന്ന 'The Tuffers and Vaughan Cricket Show 'എന്ന പരിപാടിയും നിര്‍ത്തിവെച്ചിരുന്നു.