ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന ആവേശകരമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ആറ് റണ്‍സ് ജയം.

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ത്രസിപ്പിക്കുന്ന ജയം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനാണ് രാജസ്ഥാന്‍ ജയിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. 42 പന്തില്‍ 75 റണ്‍സെടുത്ത ധ്രുവ് ജുറലാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് നേടാന്‍ സാധിച്ചത്. 44 പന്തില്‍ 73 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ടോപ് സ്‌കോറര്‍. രാജസ്ഥാന് വേണ്ടി രവി ബിഷ്‌ണോയ് നാല് വിക്കറ്റെടുത്തു.

ശുഭ്മാന്‍ ഗില്ലിന് പകരം ടീമിലെത്തിയ കുമാര്‍ കുശാഗ്ര (18) - സായ് സുദര്‍ശന്‍ സഖ്യം മികച്ച തുടക്കമാണ് ഗുജറാത്തിന് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 78 റണ്‍സ് ചേര്‍ത്തു. എട്ടാം ഓവറില്‍ കുശാഗ്രയെ പുറത്താക്കി റിയാന്‍ പരാഗാണ് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ ജോസ് ബട്‌ലര്‍ (26) - സായ് സഖ്യം 29 റണ്‍സും ചേര്‍ത്തു. എന്നാല്‍ 11-ാം ഓവറില്‍ സായ് മടങ്ങിയതോടെ ഗുജറാത്ത് തകര്‍ന്നു. ബട്‌ലര്‍ക്ക് പിന്നാലെ ഗ്ലെന്‍ ഫിലിപ്‌സ് (3), വാഷിംഗ്ടണ്‍ സുന്ദര്‍ (4), രാഹുല്‍ തെവാട്ടിയ (12), ഷാരുഖ് ഖാന്‍ (11) എന്നിവര്‍ക്ക് പൊരുതാന്‍ പോലും കഴിഞ്ഞില്ല. ഇതോടെ ഏഴിന് 161 എന്ന നിലയിലായി ഗുജറാത്ത്.

തുടര്‍ന്ന് റാഷിദ് ഖാന്‍ (24) - കഗിസോ റബാദ (23) സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്ത് ഗുജറാത്തിന് പ്രതീക്ഷ നല്‍കി. എന്നാല്‍ അവസാന ഓവറുകളില്‍ വിജയം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ജോഫ്ര ആര്‍ച്ചര്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരുടെ ഓവറുകള്‍ രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

നേരത്തെ, ജുറലിന് പുറമെ യശസ്വി ജയ്‌സ്വാള്‍ (36 പന്തില്‍ 55), വൈഭവ് സൂര്യവന്‍ഷി (18 പന്തില്‍ 31) എന്നിവരും രാജസ്ഥാന് വേണ്ടി തിളങ്ങിയിരുന്നു. ഷിംറോണ്‍ ഹെറ്റ്‌മെയറാണ് (18) രണ്ടക്കം കണ്ട മറ്റൊരു താരം. റിയാന്‍ പരാഗ് (8), ഡോണോവന്‍ ഫെരേര (1) എന്നിവരുടെ വിക്കറ്റുകളും രാജസ്ഥാന് നഷ്ടമായി. രവീന്ദ്ര ജഡേജ (7), ജോഫ്ര ആര്‍ച്ചര്‍ (1) പുറത്താവാതെ നിന്നു.

YouTube video player