ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആവേശപ്പോരാട്ടത്തിൽ വിജയിച്ച രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 

അഹമ്മദാബാദ്: ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. രാജസ്ഥാന്‍ ഉയര്‍ത്തിയ 211 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് നിശ്ചിത ഓവറില്‍ വിജയത്തിനരികിലെത്താനായെങ്കിലും ലക്ഷ്യം കാണാനായില്ല. ജയത്തോടെ പോയിന്റ് നിലയിലും മാറ്റം വന്നു. തുടര്‍ച്ചയായ രണ്ടാം മത്സരവും ജയിച്ച രാജസ്ഥാന്‍ നാല് പോയിന്റുമായി ഒന്നാമതെത്തി. ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സ് എന്നിവര്‍ക്കും നാല് പോയിന്റ് വീതമുണ്ടെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റാണ് രാജസ്ഥാനെ ഒന്നാമതാക്കിയത്. +2.233 റണ്‍റേറ്റാണ് രാജസ്ഥാനുള്ളത്.

രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിക്ക് +1.170 നെറ്റ് റണ്‍റേറ്റാമുള്ളത്. പഞ്ചാബിന് +0.637. മൂന്ന് ടീമുകളും രണ്ടില്‍ രണ്ട് മത്സരം ജയിച്ചവരാണ്. ഒരു മത്സരത്തില്‍ രണ്ട് പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നാലാമത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ രണ്ട് വീതം പോയിന്റുമായി യഥാക്രമം അഞ്ചും ആറും സ്ഥാനത്ത്. ഗുജറാത്ത് ടൈറ്റന്‍സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഇന്നലെ രാജസ്ഥാനെതിരെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സായ് സുദര്‍ശനും കുമാര്‍ കുശാഗ്രയും നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കുശാഗ്ര (18) പുറത്തായെങ്കിലും സായ് സുദര്‍ശന്‍ (44 പന്തില്‍ 73 റണ്‍സ്) തകര്‍ത്തടിച്ചതോടെ ഗുജറാത്ത് വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍, രവി ബിഷ്ണോയിയുടെ വരവോടെ കളി മാറിമറിഞ്ഞു. സായ് സുദര്‍ശന്‍, ഗ്ലെന്‍ ഫിലിപ്‌സ്, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാതിയ എന്നിവരെ ചെറിയ ഇടവേളകളില്‍ പുറത്താക്കി ബിഷ്ണോയ് രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

അവസാന ഓവറുകളില്‍ റാഷിദ് ഖാനും കാഗിസോ റബാഡയും ചേര്‍ന്ന് പൊരുതിയെങ്കിലും അവസാന ഓവറില്‍ 11 റണ്‍സ് പ്രതിരോധിച്ച തുഷാര്‍ ദേശ്പാണ്ഡെ രാജസ്ഥാന് വിജയം സമ്മാനിച്ചു.

YouTube video player