സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ക്ക് 10 പോയിന്റുള്ളതിനാല്‍ മുന്നിലെത്താന്‍ ഡല്‍ഹിക്ക് ജയം അനിവാര്യമാണ്.

മുംബൈ: ഐപിഎല്‍ (IPL 2022) പ്ലേ ഓഫുറപ്പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ഇന്നിറങ്ങും. പ്രതീക്ഷ വീണ്ടെടുക്കാനൊരുങ്ങുന്ന റിഷഭ് പന്തിന്റെ (Rishabh Pant) ഡല്‍ഹി കാപിറ്റല്‍സാണ് മറുവശത്ത്. 11 മത്സരങ്ങളില്‍ 14 പോയിന്റുള്ള സഞ്ജുവും സംഘവും മൂന്നാം സ്ഥാനത്താണ്. 10 പോയിന്റുള്ള ഡല്‍ഹി അഞ്ചാമതുണ്ട്. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ക്ക് 10 പോയിന്റുള്ളതിനാല്‍ മുന്നിലെത്താന്‍ ഡല്‍ഹിക്ക് ജയം അനിവാര്യമാണ്. ഓപ്പണിംഗ് പങ്കാളിയെ ഇടക്കിടെ മാറ്റേണ്ടിവരുന്ന ഡേവിഡ് വാര്‍ണറുടെ ബാറ്റിനെ അമിതമായി ആശ്രയിക്കുന്നുണ്ട് ഡല്‍ഹി. മധ്യനിരയില്‍ വലിയ സ്‌കോറിലേക്ക് എത്താനാവാതെ നായകന്‍ പന്ത്. കുല്‍ദീപ് യാദവ് ഒഴികെയുള്ള ബൗളര്‍മാരുടെ പ്രകടനത്തിലും ആശങ്ക. 

സന്തുലിത ടീമാണെങ്കിലും ജോസ് ബട്‌ലറെ ആശ്രയിച്ചാണ് രാജസ്ഥാന്റെ മുന്നേറ്റം. നായകന്‍ സഞ്ജുവും ദേവ്ദത്ത് പടിക്കലും യഷസ്വി ജയ്‌സാളും റണ്‍സടിച്ചാല്‍ നാട്ടിലേക്ക് മടങ്ങിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറുടെ അഭാവം മറികടക്കാം. ബൗളിംഗില്‍ ആശങ്കയില്ല രാജസ്ഥാന്. പവര്‍പ്ലേയില്‍ വിക്കറ്റ് വീഴത്തുന്ന ട്രെന്റ് ബോള്‍ട്ടും പ്രസിദ്ധ് കൃഷ്ണയും. പിന്നാലെ അശ്വിന്റെയും ചഹലിന്റെയും സ്പിന്‍കരുത്ത്. കുല്‍ദീപ് സെന്നിന്റെ അതിവേഗം കൂടിയാവുമ്പോള്‍ സഞ്ജുവിന്റെ ആവനാഴില്‍ വൈവിധ്യമേറെ. 

സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ 15 റണ്‍സിന് ഡല്‍ഹിയെ തോല്‍പിച്ചിരുന്നു. ഡല്‍ഹിയും രാജസ്ഥാനും 25 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. രാജസ്ഥാന്‍ 13 കളിയിലും ഡല്‍ഹി 12 കളിയിലും ജയിച്ചു. രണ്ട് വിക്കറ്റിന് 222 റണ്‍സെടുത്തതാണ് രാജസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍. 

115 റണ്‍സിന് പുറത്തായത് കുറഞ്ഞ സ്‌കോറും. എട്ട് വിക്കറ്റിന് 207 റണ്‍സിലെത്തിയതാണ് ഡല്‍ഹിയുടെ ഉയര്‍ന്ന സ്‌കോര്‍. 60 റണ്‍സിന് പുറത്തായത് ഡല്‍ഹിയുടെ കുറഞ്ഞ സ്‌കോറും. സാധ്യതാ ഇലവന്‍ അറിയാം...

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യഷസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, ജിമ്മി നീഷാം/ റാസി വാന്‍ ഡര്‍ ഡസ്സന്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍. 

ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, ശ്രീകര്‍ ഭരത്, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, അക്‌സര്‍ പട്ടേല്‍, റിപാല്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ആന്റിച്ച് നോര്‍ജെ.