ഐപിഎൽ താരലേലത്തിനുളള അന്തിമപട്ടികയില്‍ എത്തിയതിന് പിന്നാലെയാണ് ശ്രീശാന്ത് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്

ആലപ്പുഴ: പേസര്‍ എസ് ശ്രീശാന്ത് (S Sreesanth) കേരള ക്രിക്കറ്റ് ടീമിനൊപ്പം (Kerala Cricket Team) ചേര്‍ന്നു. ആലപ്പുഴയിലെ രഞ്ജി ട്രോഫി ക്യാംപില്‍ ശ്രീശാന്ത് കഴിഞ്ഞ ദിവസമാണ് എത്തിയത്. ഐപിഎൽ താരലേലത്തിനുളള (IPL Auction 2022) അന്തിമപട്ടികയില്‍ എത്തിയതിന് പിന്നാലെയാണ് ശ്രീശാന്ത് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. രാജ്കോട്ടില്‍ ഈ മാസം 17നാണ് ര‍ഞ്ജി ട്രോഫി (Ranji Trophy 2021-22 ) തുടങ്ങുന്നത്.

അതേസമയം സഞ്ജു സാംസൺ ആദ്യ മത്സരത്തിൽ കളിക്കില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലുള്ള സ‍ഞ്ജു 17-ാം തീയതി മാത്രമേ രാജ്കോട്ടിലേക്ക് പോവുകയുള്ളൂ.

ഐപിഎല്ലില്‍ തിരിച്ചെത്താന്‍ ശ്രീശാന്ത്

2013ലാണ് മലയാളി പേസര്‍ എസ് ശ്രീശാന്ത് അവസാനമായി ഐപിഎല്‍ കളിച്ചത്. രാജസ്ഥാന്‍ റോയല്‍സായിരുന്നു ടീം. എന്നാല്‍ ആ സീസണില്‍ സ്‌പോട്ട് ഫിക്‌സിംഗ് വിവാദത്തില്‍ കുടുങ്ങിയ ശ്രീശാന്തിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തി. പിന്നീട് നടത്തിയ നിയമ പോരാട്ടത്തിന് ശേഷം 2020ലാണ് അദ്ദേഹത്തിന് നീതി ലഭിച്ചത്. ഐപിഎല്‍ താരലേലത്തില്‍ ഇക്കുറി 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള എസ് ശ്രീശാന്താണ് കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുള്ള രണ്ടാമത്തെ താരം. 

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കേരളം എലീറ്റ് ഗ്രൂപ്പ് എയിൽ ആണ്. ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ ടീമുകളാണ് കേരളത്തിന്‍റെ എതിരാളികള്‍. മത്സരങ്ങള്‍ രാജ്കോട്ടിൽ നടക്കും. ഗ്രൂപ്പ് ജേതാക്കള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. ഒന്‍പത് വേദികളിലായി 38 ടീമുകള്‍ ഇക്കുറി മാറ്റുരയ്‌ക്കും. നാല് ടീമുകളുളള എട്ട് എലീറ്റ് ഗ്രൂപ്പുകളും ആറ് ടീമുകളുള്ള ഒരു പ്ലേറ്റ് ഗ്രൂപ്പുമാണ് പ്രാഥമിക ഘട്ടത്തിൽ.

IPL Auction 2022: ഐപിഎല്‍ താരലേലത്തിന് കേരളത്തില്‍ നിന്ന് 13 താരങ്ങള്‍