രണ്ടാം ദിനം ആദ്യ സെഷനില്‍ അമ്പയര്‍ എത്തുന്നതുവരെ മലയാളി അമ്പയര്‍ കെ എന്‍ അനന്തപത്മനാഭനാണ് രണ്ട് എന്‍ഡിലും അമ്പയറായത്.

രാജ്കോട്ട്: രഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളും സൗരാഷ്ട്രയും തമ്മിലുള്ള മത്സരത്തിനിടെ പന്ത് കൊണ്ട് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ സി ഷംസുദ്ദീന് പരിക്ക്. ഫൈനലിന്റെ ആദ്യ ദിനം വിക്കറ്റില്‍ കൊണ്ട പന്ത് തെറിച്ച് ഷംസുദ്ദീന്റെ അടിവയറില്‍ കൊള്ളുകയായിരുന്നു. രണ്ടാം ദിനം രാവിലെ വേദന കലശലായതിനാല്‍ ഷംസുദ്ദീന് ഫീല്‍ഡിലിറങ്ങാനായില്ല. പരിശോധനകള്‍ക്ക് വിധേയനായ അദ്ദേഹം തുടര്‍ന്ന് മത്സരത്തില്‍ നിന്ന് പിന്‍മാറി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടര്‍ന്ന് പകരം രണ്ടാം ദിനം ആദ്യ സെഷനില്‍ അമ്പയര്‍ എത്തുന്നതുവരെ മലയാളി അമ്പയര്‍ കെ എന്‍ അനന്തപത്മനാഭനാണ് രണ്ട് എന്‍ഡിലും അമ്പയറായത്. പ്രാദേശിക അമ്പയറായ പിയൂഷ് കക്കര്‍ ലെഗ് അമ്പയറായി നിന്നു. മൂന്നാം അമ്പയറായിരുന്ന എസ് രവിക്ക് നോ ബോള്‍ നോക്കേണ്ട ചുമതലയുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന് ഫീല്‍ഡില്‍ ഇറങ്ങാനായില്ല.

ഉച്ചക്ക് ശേഷമുള്ള സെഷനില്‍ എസ് രവി അനന്തപത്മനാഭനൊപ്പം ഓണ്‍ ഫീല്‍ഡ് അമ്പയറായി എത്തിയപ്പോള്‍ ഷംസുദ്ദീന്‍ ടി വി അമ്പയറായി. മൂന്നാം ദിനം ഷംസുദ്ദീന്റെ പകരക്കാരനായി യശ്വന്ത് ബദ്രെ എത്തുമ്പോള്‍ എസ് രവി വീണ്ടും ടി വി അമ്പയറാവും.