Asianet News MalayalamAsianet News Malayalam

രഞ‌്ജി ട്രോഫി: കേരളം 342ന് പുറത്ത്; തിരിച്ചടിച്ച് കര്‍ണാടക

നേരത്തെ രണ്ടാം ദിനം 224-6 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന കേരളം 342 റണ്‍സിന് പുറത്തായിരുന്നു. സച്ചിന്‍ ബേബിയുടെയും(144) ജലജ് സക്സേനയുടെയം(57) പോരാട്ടമാണ് കേരളത്തെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

Ranji Trophy: Kerala vs Karantaka 2nd Days play Live Updates Kerala all out for 342
Author
First Published Jan 18, 2023, 2:46 PM IST

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 342 റണ്‍സിന് മറുപടിയായി ബാറ്റിംഗ് തുടങ്ങിയ കര്‍ണാടകക്ക് മികച്ച തുടക്കം. ആദ്യ ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ സമര്‍ഥിനെ(0) നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും മലയാളി താരം ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് കര്‍ണാടകയെ ഭേദപ്പെട്ട നിലയിലെത്തിച്ചു. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കര്‍ണാടക ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന നിലയിലാണ്. 55 റണ്‍സോടെ മായങ്കും 25 റണ്‍സോടെ ദേവ്ദത്തും ക്രീസില്‍. വൈശാഖ് ചന്ദ്രനാണ് കേരളത്തിനായി സമര്‍ഥിന്‍റെ വിക്കറ്റെടുത്തത്.

നേരത്തെ രണ്ടാം ദിനം 224-6 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന കേരളം 342 റണ്‍സിന് പുറത്തായിരുന്നു. സച്ചിന്‍ ബേബിയുടെയും(144) ജലജ് സക്സേനയുടെയം(57) പോരാട്ടമാണ് കേരളത്തെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. രണ്ടാം ദിനം കരുതലോടെ തുടങ്ങിയ സച്ചിന്‍ ബേബിയും ജലജ് സക്സേനയും ചേര്‍ന്ന് കേരളത്തെ 250 കടത്തിയശേഷമാണ് വേര്‍പിരിഞ്ഞത്. 141 റണ്‍സെടുത്ത സച്ചിന്‍ ബേബിയെ പുറത്താക്കിയ ശ്രേയസ് ഗോപാല്‍ ആണ് കേരളത്തിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. സച്ചിന്‍-ജലജ് സഖ്യം ഏഴാം വിക്കറ്റില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സച്ചിന്‍ പുറത്തായശേഷം സിജോമോന്‍ ജോസഫിനെ കൂട്ടുപിടിച്ച് പൊരുതിയ ജലജ് സക്സേന കേരളത്തെ 299ല്‍ എത്തിച്ചു. ജലജ് സക്സേനയെ(57) പുറത്താക്കി അഞ്ച് വിക്കറ്റ് നേട്ടം തികച്ച കൗശിക് ആണ് കേരളത്തിന് ഇന്ന് രണ്ടാമത്തെ തിരിച്ചടി നല്‍കിയത്.

ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്; ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി, ടീമില്‍ നാല് മാറ്റം

ജലജ് സക്സേന പുറത്തായശേഷം ക്രീസിലെത്തിയ വൈശാഖ് ചന്ദ്രന്‍ ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫിന് മികച്ച പിന്തുണ നല്‍കിയതോടെ കേരളം 300 കടന്നു. സിജോമോനെ(24) പുറത്താക്കി കെ ഗൗതമാണ് കേരളത്തിന്‍റെ ചെറുത്തു നില്‍പ്പ് അവസാനിപ്പിച്ചത്. അവസാന വിക്കറ്റില്‍ എം ഡി നിഥീഷും(22) വൈശാഖ് ചന്ദ്രനും(12*) ചേര്‍ന്ന് നിര്‍ണായക 25 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തെ 342ല്‍ എത്തിച്ചു. കര്‍ണാടകക്കായി  വി കൗശിക്ക് അഞ്ചും ശ്രേയസ് ഗോപാല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

അഞ്ച് കളികളില്‍ മൂന്ന് ജയവും രണ്ട് സമനിലയുമുള്ള കര്‍ണാടകയാണ് 26 പോയന്‍റുമായി കേരളത്തിന്‍റെ ഗ്രൂപ്പില്‍ മുന്നില്‍. അഞ്ച് കളികളില്‍ മൂന്ന് ജയവും ഒറു തോല്‍വിയും ഒരു സമനിലയുമുള്ള കേരളം 19 പോയന്‍റുമായി കര്‍ണാടകക്ക് പിന്നിലാണ്. നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാന്‍ കര്‍ണാടകക്കെതിരായ മത്സരം കേരളത്തിന് നിര്‍ണായകമാണ്.

\

Follow Us:
Download App:
  • android
  • ios