ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ അഭിഷേക് ശര്‍മയെ ടീമില്‍ നിന്ന് മാറ്റണമെന്ന വാദങ്ങള്‍ ഉയരുകയാണ്. 

ചെന്നൈ: ടി20 ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായിരുന്നു അഭിഷേക് ശര്‍മ. ചുരുക്കം പറഞ്ഞാല്‍ അഭിഷേകിന് ഇതുവരെ ലോകകപ്പില്‍ അക്കൗണ്ട് തുറക്കാനായില്ലെന്ന് സാരം. താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഓപ്പണിംഗ് സ്ലോട്ടില്‍ നിന്ന് മാറ്റി സഞ്ജു സാംസണെ ആ സ്ഥാനത്ത് തിരികെ കൊണ്ടുവരണമെന്ന് വാദിക്കുന്നവരുണ്ട്. സഞ്ജുവാകട്ടെ ലോകകപ്പില്‍ നമീബിയക്കെതിരെ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ എട്ട് പന്തില്‍ 22 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കം ലഭിക്കുകയും നല്‍കുകയും ചെയ്തു.

ഇപ്പോള്‍ അഭിഷേകിനെ മാറ്റി സഞ്ജുവിനെ കൊണ്ടുവരേണ്ടതുണ്ടോ എന്ന വാദത്തോട് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. അദ്ദേഹം അതിനോട് യോജിക്കുന്നത് പോലുമില്ല. അഭിഷേക് ക്രീസില്‍ ഉറച്ചാല്‍ എതിരാളികള്‍ നിഷ്ടപ്രഭമാവുമെന്ന് അശ്വിന്‍. അതുകൊണ്ട് തന്നെ സഞ്ജുവിനെ തിടുക്കത്തില്‍ കൊണ്ടുവരേണ്ടതില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഓഫ് സ്പിന്നര്‍മാര്‍ അഭിഷേകിന്റെ ദൗര്‍ബല്യം കണ്ടെത്തിയെന്നും ഇത് എന്താണെന്നും അശ്വിന്‍ വ്യക്തമാക്കുന്നു.

അശ്വിന്റെ വാക്കുകള്‍... ''അഭിഷേകിന്റേത് സാങ്കേതിക പ്രശ്‌നമായി കാണുന്നില്ല. അവന്‍ എപ്പോഴും ഇങ്ങനെ തന്നെയാണ് കളിച്ചിട്ടുള്ളത്. വരുന്ന സൂപ്പര്‍ എട്ട് മത്സരങ്ങളില്‍ തിരിച്ചുവരവ് നടത്തുമെന്ന് കരുതാം. തുടര്‍ച്ചയായ മൂന്ന് മത്സരത്തിലും പൂജ്യത്തിനാണ് പുറത്തായത്. ഇത് അവന്റെ ശൈലിയെ മാറ്റില്ല. കാരണം ടി20യില്‍ അവന്‍ മികച്ച ബാറ്റ്‌സ്മാനാണ്. ഫ്രണ്ട് ഫൂട്ടില്‍ കളിക്കാനാണ് അവന്‍ ശ്രമിക്കുന്നത്.'' അശ്വിന്‍ പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു... ''ഇത്തരം ബാറ്റര്‍മാര്‍ക്കെതിരെ ഓഫ് സ്പിന്നര്‍മാരെ ഉപയോഗിക്കുന്നത് ഇപ്പോള്‍ ട്രന്റാണ്. ഞാന്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോള്‍ അഭിഷേകിനെതിരേ പന്തെറിഞ്ഞിട്ടുണ്ട്. അവനെതിരേ തുടര്‍ച്ചയായി മൂന്ന് ഓവര്‍ എറിഞ്ഞിട്ടും കാര്യമായ റണ്‍സ് വഴങ്ങിയില്ല. പല തവണ ഭാഗ്യത്തിനാണ് വിക്കറ്റാവാതെ പോയത്. ഓഫ് സ്പിന്നര്‍മാര്‍ മികച്ച ലൈനില്‍ പന്തെറിയുമ്പോള്‍ അവന്‍ പ്രയാസപ്പെടുന്നു.'' അശ്വിന്‍ വ്യക്തമാക്കി.

YouTube video player