ഇന്ത്യൻ ക്രിക്കറ്റിലെ വ്യക്തികേന്ദ്രീകൃതമായ ആരാധനാ രീതികളെയും 'ഫാൻ ആർമി' സംസ്കാരത്തെയും മുൻ ഇന്ത്യൻ താരം ആർ അശ്വിൻ രൂക്ഷമായി വിമർശിച്ചു. 

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ വ്യക്തികേന്ദ്രീകൃതമായ ആരാധനാ രീതികള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. സോഷ്യല്‍ മീഡിയയിലെ 'ഫാന്‍ ആര്‍മി'കളുടെ അനാവശ്യ ഇടപെടലുകള്‍ക്കെതിരെയും അശ്വിന്‍ സംസാരിക്കുന്നുണ്ട്. കൊല്‍ക്കത്തയില്‍ നടന്ന ഒരു ചടങ്ങിലാണ് അശ്വിന്‍ ഇക്കാര്യം വ്യക്തമാക്കി. ക്രിക്കറ്റ് ലോകത്തെ ചില പ്രവണതകളെ അദ്ദേഹം 'അസുഖം' എന്നാണ് വിശേഷിപ്പിച്ചത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പല അഭിപ്രായങ്ങളും താന്‍ നേരത്തെ നേരിട്ട് കേട്ടിട്ടുള്ളവയാണെന്ന് അശ്വിന്‍ വെളിപ്പെടുത്തി. ''ചിലപ്പോള്‍ ബ്രേക്ക്ഫാസ്റ്റ് ടേബിളിലോ ലഞ്ച് ടേബിളിലോ ചര്‍ച്ച ചെയ്യപ്പെടുന്ന അതേ കാര്യങ്ങള്‍ പിന്നീട് മറ്റൊരു പേരില്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുന്നു. ഇത് എങ്ങനെ സംഭവിക്കുന്നു എന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്.'' അദ്ദേഹം പറഞ്ഞു. ഇതിന് പിന്നില്‍ വലിയ ബിസിനസ് താല്‍പ്പര്യങ്ങളോ പി ആര്‍ ഏജന്‍സികളോ ഉണ്ടായേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇന്ന് കളിയേക്കാള്‍ പ്രാധാന്യം വ്യക്തികള്‍ക്കും അവരുടെ ബ്രാന്‍ഡ് മൂല്യത്തിനുമാണെന്ന് അശ്വിന്‍ കുറ്റപ്പെടുത്തി. ''ഒരു കളിക്കാരന്‍ തന്റെ ബ്രാന്‍ഡ് മൂല്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മറ്റൊരു സഹതാരത്തെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ക്രിക്കറ്റ് എന്ന കളിക്ക് പകരം സിനിമയിലേതു പോലുള്ള 'സൂപ്പര്‍ഹീറോ' പരിവേഷമാണ് ഇന്ന് താരങ്ങള്‍ക്ക് നല്‍കുന്നത്.'' എന്നും അശ്വിന്‍ കൂട്ടിചേര്‍ത്തു.

ക്രിക്കറ്റ് ചര്‍ച്ചകള്‍ അപ്രത്യക്ഷമാകുന്നു

ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിംഗിനെക്കുറിച്ച് താന്‍ നടത്തിയ സാങ്കേതിക വിശകലനം പോലും വ്യക്തിപരമായ താരതമ്യങ്ങളിലേക്ക് വഴിമാറിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. ''ആരാണ് കളിക്കുന്നത് എന്നതിനാണ് ഇന്ന് പ്രാധാന്യം, എങ്ങനെ കളിക്കുന്നു എന്നതിനല്ല. ആരും ഇപ്പോള്‍ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുന്നില്ല, പകരം താരങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ നിര്‍മ്മിക്കാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

YouTube video player