ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്. ഇംഗ്ലണ്ടിനെതിരെ അവസാന ദിനം 193 റണ്‍സുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പതിന് 159 എന്ന നിലയിലാണ്. ഇന്ത്യക്ക് ഇനി ജയിക്കാന്‍ വേണ്ടത് 34 റണ്‍സ്. ഇംഗ്ലണ്ടിന് വേണ്ടത് ഒരു വിക്കറ്റും. 54 റണ്‍സുമായി രവീന്ദ്ര ജഡേജ ക്രീസിലുള്ളതാണ് ഇന്ത്യയുടെ ആശ്വാസം. മുഹമ്മദ് സിറാജാണ് (0) അദ്ദേഹത്തിന് കൂട്ട്. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബ്രൈഡണ്‍ കാര്‍സെ രണ്ട് വിക്കറ്റും സ്വന്തമാക്കി.

ഇന്ന് അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റിഷഭ് പന്ത് (9), കെ എല്‍ രാഹുല്‍ (39), വാഷിംഗ്ടണ്‍ സുന്ദര്‍ (0), നിതീഷ് കുമാര്‍ റെഡ്ഡി (13), ജസ്പ്രിത് ബുമ്ര (5) എന്നിവരാണ് ഇന്ന് മടങ്ങിയത്. നാലിന് 58 എന്ന നിലയില്‍ ക്രീസിലെത്തിയ ഇന്ത്യക്ക് ഇന്ന് തുടക്കത്തില്‍ തന്നെ പന്തിന്റെ വിക്കറ്റ് നഷ്ടമായി. ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തലേ ദിവസം ക്രീസിലുണ്ടായിരുന്ന രാഹുലിനും ഇന്ന് അധികനേരം തുടരാന്‍ സാധിച്ചില്ല. സ്റ്റോക്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. അംപയര്‍ ഔട്ട് വിളിച്ചില്ലെങ്കിലും ഇംഗ്ലണ്ട് തീരുമാനം റിവ്യൂ ചെയ്തു. ഇതോടെ രാഹുലിന് മടങ്ങേണ്ടി വന്നു.

തുടര്‍ന്നെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ (0) നേരിട്ട നാലാം പന്തില്‍ തന്നെ മടങ്ങി. ആര്‍ച്ചറുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച്. തുടര്‍ന്നെത്തിയ നിതീഷ് 52 പന്തുകള്‍ ചെറുത്തുനിന്ന ശേഷമാണ് പുറത്താവുന്നത്. അതും ലഞ്ചിന് പിരിയുന്നതിന് മുമ്പുള്ള ഓവറില്‍. ക്രിസ് വോക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തിന് ക്യാച്ച് നല്‍കിയാണ് നിതീഷ് മടങ്ങുന്നത്. പിന്നീട് ക്രീസിലെത്തിയ ബുമ്ര 22 ഓവര്‍ ജഡേജയ്‌ക്കൊപ്പം ക്രീസില്‍ ഉറച്ചുനിന്നു. 54 പന്തുകള്‍ ബുമ്ര നേരിട്ടു. ഇരുവരും ക്രീസിലുള്ളപ്പോള്‍ ഇംഗ്ലണ്ട് പതറുകയും ചെയ്തു. എന്നാല്‍ സ്റ്റോക്‌സ് ബ്രേക്ക് ത്രൂ നല്‍കി. സ്‌റ്റോക്‌സിന്റെ ബൗണ്‍സറില്‍ അനാവശ്യ പുള്‍ ഷോട്ടിന് ശ്രമിച്ചാണ് ബുമ്ര മടങ്ങുന്നത്. പകരക്കാരനായ സാം കുക്കിന് ക്യാച്ച് നല്‍കി താരം. ഇനി സിറാജിനെ കൂട്ടുപിടിച്ച് ജഡേജ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമോ എന്ന് കണ്ടറിയാം.

നാലാം ദിനം വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ യശസ്വി ജയ്സ്വാളിന്റെ (0) വിക്കറ്റ് നഷ്ടമായിരുന്നു. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നാലെ കരുണ്‍ നായര്‍ (14) രാഹുല്‍ സഖ്യം 36 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും നിലയുറപ്പിക്കുമെന്ന് തോന്നിക്കെയാണ് കാര്‍സെ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കുന്നത്. കരുണ്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലും (6) അതേ രീതയില്‍ പുറത്തായി. നാലാം ദിനം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നൈറ്റ് വാച്ച്മാന്‍ ആകാശ് ദീപും (1) പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. സ്റ്റോക്സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.

നേരത്തെ, ആതിഥേയര്‍ രണ്ടാം ഇന്നിംഗ്‌സില്‍ 192 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. രണ്ട് പേരെ വീതം പുറത്താക്കിയ ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരും നിര്‍ണായക സംഭാവന നല്‍കി. 40 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബെന്‍ സ്‌റ്റോക്‌സ് 33 റണ്‍സെടുത്തു. ഇംഗ്ലണ്ട് നിരയില്‍ ഏഴ് പേരും ബൗള്‍ഡായിട്ടാണ് മടങ്ങിയത്. ആകാശ് ദീപ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.

നേരത്തെ, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 387നെതിരെ ഇന്ത്യയും ഇതേ സ്‌കോറില്‍ പുറത്തായിരുന്നു. ആര്‍ക്കും ആദ്യ ഇന്നിംഗ്‌സ് ലീഡ് ഉണ്ടായിരുന്നില്ല. നേരത്തെ, സെഞ്ചുറി നേടിയ കെ എല്‍ രാഹുലും അര്‍ധസെഞ്ചുറികള്‍ നേടിയ റിഷഭ് പന്തും (74) രവീന്ദ്ര ജഡേജയും (72) ഇന്ത്യക്കായി പൊരുതിയെങ്കിലും വാലറ്റത്ത് 11 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായതാണ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മോഹങ്ങള്‍ ഇല്ലാതാക്കിയത്.

മൂന്നാം ദിനം ആദ്യ സെഷനില്‍ റിഷഭ് പന്തും കെ എല്‍ രാഹുലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 141 റണ്‍സും ജഡേജയും നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 72 റണ്‍സും ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 50 റണ്‍സും കൂട്ടിച്ചേര്‍ത്തെങ്കിലും ജഡേജ പുറത്തായതോടെ ഇന്ത്യന്‍ വാലറ്റം 11 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ കൂടാരം കയറി. ആകാശ് ദീപ് (7), ജസ്പ്രീത് ബുമ്ര (0) എന്നിവര്‍ വന്നപോലെ മടങ്ങിയപ്പോള്‍ പൊരുതി നിന്ന വാഷിംഗ്ടണ്‍ സുന്ദര്‍ (23) അവസാന ബാറ്ററായി പുറത്തായി. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്നും ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി. നേരത്തെ ഇംഗ്ലണ്ടിനായി റൂട്ട് (104) ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയിരുന്നു.

YouTube video player