ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്താണ് ജഡേജ. മൂന്ന് ടെസ്റ്റില്‍ നിന്ന് 21 വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

ദുബായ്: ഫെബ്രുവരിയിലെ മികച്ച താരത്തിനുള്ള ചുരുക്കപ്പട്ടിക ഐസിസി പുറത്തിറക്കി. രവീന്ദ്ര ജഡേജ, ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്, വെസ്റ്റ് ഇന്‍ഡിസിന്റെ ഗുഡകേഷ് മോതി എന്നിവരാണ് പുരുഷ താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെയാണ് ജഡേജ അവസാന മൂന്നിലെത്തിയത്. വനിതകളില്‍ ആഷ്‌ലി ഗാര്‍ഡ്‌നര്‍, നാറ്റ് സിവര്‍ ബ്രണ്ട്, ലോറ വോള്‍വാര്‍ട്ട് എന്നിവരാണ് അവസാന മൂന്നിലെത്തിയ താരങ്ങള്‍.

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്താണ് ജഡേജ. മൂന്ന് ടെസ്റ്റില്‍ നിന്ന് 21 വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഒരു തവണ നാല് വിക്കറ്റും നേടി. റണ്‍വേട്ടക്കാരില്‍ എട്ടാമതുണ്ട് താരം. നാല് ഇന്നിംഗ്‌സില്‍ നിന്ന് 107 റണ്‍സാണ് ജഡേജ നേടിയത്. ഐസിസി ബൗളര്‍മാരുടെ റാങ്കിംഗില്‍ എട്ടാമതുണ്ട് ജഡേജ. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്താനും ജഡേജയ്ക്കായിരുന്നു.

അഹമ്മദാബാദ് ടെസ്റ്റിനൊരുങ്ങുകയാണ് ജഡേജയിപ്പോള്‍. വ്യാഴാഴ്ച അഹമ്മദാബാദിലാണ് നാലാം ടെസ്റ്റ് തുടങ്ങുക. സ്പിന്നര്‍മാരില്‍ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. പിച്ചിന്റെ കാര്യത്തില്‍ ഇപ്പോഴും ആശങ്കയുണ്ട്. പേസിനെയും സ്പിന്നിനേയും തുണയ്ക്കുന്ന രണ്ട് പിച്ചുകള്‍ ഇവിടെ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും അഹമ്മദാബാദിലെ പിച്ചിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ചേര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകനും കോച്ചും ഇപ്പോള്‍ കമന്റേറ്ററുമായ രവി ശാസ്ത്രി. അഹമ്മദാബാദ് പിച്ചില്‍ ടേണുണ്ടാകും എന്നുറപ്പാണ്. എന്നാല്‍ എത്രവേഗം പന്ത് തിരിയുമെന്നതാണ് ചോദ്യം എന്നതാണ് രവി ശാസ്ത്രി മുന്നോട്ടുവെക്കുന്ന ആശങ്ക.

നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ വരാനുള്ള സാധ്യതയും ഏറെയാണ്. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കും. ഇന്‍ഡോറില്‍ വിശ്രമം അനുവദിച്ച ഷമിക്ക് പകരം ഉമേഷ് യാദവായിരുന്നു കളിച്ചത്. എന്നാല്‍ ഉമേഷ് മിക്ചച പ്രകടനം പുറത്തെടുത്ത സ്ഥിതിക്ക് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയേക്കും. ടീമില്‍ മറ്റ് മാറ്റങ്ങള്‍ക്കുള്ള സൂചനയൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

ടേണുണ്ടാകും എന്നറിയാം, പക്ഷേ... അഹമ്മദാബാദ് പിച്ചിനെ കുറിച്ച് വമ്പന്‍ ചോദ്യവുമായി രവി ശാസ്‍ത്രി