ആ ലിസ്റ്റിലേക്ക് ബിസിസിഐ ജഡേജയെ പരിഗണിക്കാതിരുന്നത് വലിയ നാണക്കേടെന്ന് മൈക്കൽ വോൺ
ഏകദിന,ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന ജഡേജ ടെസ്റ്റിലും ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ജഡേജ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഫീൽഡിംഗ് മികവുകൊണ്ടും ഒരുപോലെ തിളങ്ങിയിരുന്നു.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാറുകൾ ബിസിസിഐ വ്യാഴാഴ്ച പ്രഖ്യാപിച്ചപ്പോൾ മൂന്ന് ഫോർമാറ്റിലും ഒരുപോലെ തിളങ്ങുന്ന രവീന്ദ്ര ജഡേജയെ ഉയർന്ന പ്രതിഫലം ലഭിക്കുന്ന എ പ്ലസ് ഗ്രേഡിലേക്ക് പരിഗണിക്കാതിരുന്നത് വലിയ നാണക്കേടായിപ്പോയെന്ന് മുൻ ഇംഗ്ലീഷ് നായകൻ മൈക്കൽ വോൺ. ജഡേജ എ പ്ലേസ് ഗ്രേഡിൽ ഉൾപ്പെടേണ്ട കളിക്കാരനായിരുന്നുവെന്നും അദ്ദേഹത്തെ വെറും എ ഗ്രേഡിലേക്ക് ഒതുക്കിയത് വലിയ നാണക്കേടായിപ്പോയെന്നും വോണ് ട്വീറ്റ് ചെ്തു.
മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്കായി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന ക്യാപ്റ്റൻ വിരാട് കോലി ജസ്പ്രീത് ബുമ്ര രോഹിത് ശർമ എന്നിവർ മാത്രമാണ് ഏഴ് കോടി രൂപ വാർഷിക പ്രതിഫലം ലഭിക്കുന്ന എ പ്ലസ് ഗ്രേഡിലുള്ളത്. ജഡേജയും മൂന്ന് ഫോർമാറ്റിലും തിളങ്ങുന്ന താരമാണെങ്കിലും അഞ്ച് കോടി രൂപ വാർഷിക പ്രതിഫലമുള്ള എ ഗ്രേഡിലാണ് ഇടം പിടിച്ചത്. ഇതിനെതിരെ ആരാധകരും കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇംഗ്ലണ്ട് മുൻ നായകന്റെയും പരസ്യ പ്രതികരണം.
ഏകദിന,ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന ജഡേജ ടെസ്റ്റിലും ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ജഡേജ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഫീൽഡിംഗ് മികവുകൊണ്ടും ഒരുപോലെ തിളങ്ങിയിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ കൈവിരലിന് പരിക്കേറ്റ് മടങ്ങിയ ജഡേജ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കളിച്ചാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.
കഴിഞ്ഞ രണ്ടുവർഷമായി മൂന്ന് ഫോർമാറ്റിലും മികവു കാട്ടുന്ന ജഡേജയ്ക്ക് എ പ്ലസ് ഗ്രേഡ് നൽകേണ്ടതായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ചീഫ് സെലക്ടർ എം എസ് കെ പ്രസാദും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. മൂന്ന് ഫോർമാാറ്റിലും കളിക്കുന്നവരും ഐസിസി റാങ്കിംഗിൽ മുന്നിലുള്ളവരുമായ കളിക്കാരെയാണ് എ പ്ലസിലേക്ക് പരിഗണിക്കാറുള്ളത്. അതുകൊണ്ടുതന്നെ ജഡേജയെ എ പ്ലസിലേക്ക് പരിഗണിക്കാതിരിക്കാൻ മറ്റ് കാരണണങ്ങളൊന്നും കാണുന്നില്ല.
മൂന്ന് ഫോർമാറ്റിലും ഇപ്പോൾ ഒരുപോലെ തിളങ്ങുന്ന റിഷഭ് പന്തിനെ വൈകാതെ എ പ്ലസിൽ കാണാമെന്നും പ്രസാദ് പറഞ്ഞിരുന്നു. പന്തിനൊപ്പം ജഡേജയും അധികെ വൈകാതെ എ പ്ലസിൽ എത്തുമെന്നാണ് താൻ കരുതുന്നതെന്നും പ്രസാദ് വ്യക്തമാക്കിയിരുന്നു. ആകെ 28 കളിക്കാർക്കാണ് ബിസിസിഐ വാർഷിക കരാറുകൾ നൽകിയത്.