40 പന്തില്‍ 73 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വെങ്കടേഷ് അയ്യരാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍.
ധരംശാല: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിംഗ്സിന് 223 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി വെങ്കടേഷ് അയ്യരുടെയും വിരാട് കോലിയുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. 40 പന്തില്‍ 73 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വെങ്കടേഷ് അയ്യരാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. വിരാട് കോലി 37 പന്തിൽ 58 റണ്‍സെടുത്തപ്പോള്‍ ദേവ്ദത്ത് പടിക്കൽ 25 പന്തില്‍ 45ഉം ടിം ഡേവിഡ് 12 പന്തില്‍ 28 റണ്‍സുമെടുത്തു.

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ആര്‍സിബിക്ക് തുടക്കത്തിലെ ഓപ്പണര്‍ ജേക്കബ ബേഥലിനെ(7 പന്തില്‍ 11) നഷ്ടമായി. ഹര്‍പ്രീത് ബ്രാറിനായിരുന്നു വിക്കറ്റ്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ തകര്‍ത്തടിച്ച പടിക്കലും കോലിയും ചേര്‍ന്ന് 41 പന്തില്‍ 76 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ആര്‍സിബിക്ക് കൂറ്റന്‍ സ്കോറിനുള്ള അടിത്തറയിട്ടു. പവര്‍ പ്ലേയില്‍ ആര്‍സിബി ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് നേടി. പത്താം ഓവറില്‍ സ്കോര്‍ 97ല്‍ നില്‍ക്കെ 25 പന്തില്‍ 45 റണ്‍സെടുത്ത പടിക്കലിനെ പുറത്താക്കി ബ്രാര്‍ രണ്ടാം പ്രഹമേല്‍പ്പിച്ചെങ്കിലും ക്യാപ്റ്റൻ രജത് പാട്ടീദാറിന് പകരം നാലാം നമ്പറിലിറങ്ങിയ വെങ്കടേഷ് അയ്യര്‍ തകര്‍ത്തടിച്ചതോടെ ആര്‍സിബി സ്കോര്‍ ബോര്‍ഡ് കുതിച്ചു.
31 പന്തില്‍ കോലി ഐപിഎല്ലിലെ 67-ാം അര്‍ധസെഞ്ചുറി തികച്ചു. പതിനഞ്ചാം ഓവറില്‍ കോലിയെ(37 പന്തില്‍ 58) യുസ്‌വേന്ദ്ര ചാഹല്‍ പുറത്താക്കിയെങ്കിലും അടി തുടര്‍ന്ന വെങ്കടേഷ് അയ്യരും ടിം ഡേവിഡും ചേര്‍ന്ന് ആര്‍സിബിയെ 222 റണ്‍സിലെത്തിച്ചു. 29 പന്തിലാണ് വെങ്കടേഷ് അയ്യര്‍ അര്‍ധസെഞ്ചുറി തികച്ചത്. 8 ഫോറും നാലു സിക്സും പറത്തിയാണ് അയ്യര്‍ 40 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്നത്. വിരാട് കോലി നാലു ഫോറും മൂന്ന് സിക്സും പറത്തി. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ 35 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
