ഗുജറാത്തിനെതിരായ സെഞ്ചുറി നേടിയശേഷം ഫോണെടുത്തു നോക്കിയപ്പോള്‍ അഞ്ഞൂറോളം മിസ്ഡ് കോളുകളായിരുന്നു എനിക്ക് വന്നിരുന്നത്. ഒരുപാട് ആളുകള്‍ എന്നെ സമീപിച്ചു

ജയ്പൂര്‍: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തില്‍ സെഞ്ചുറി നേടിയശേഷം ഫോണിലെത്തിയത് അഞ്ഞൂറോളം മിസ്ഡ് കോളുകളെന്ന് വെളിപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സിന്‍റെ കൗമാരതാരം വൈഭവ് സൂര്‍വന്‍ഷി. അമിത ശ്രദ്ധ ആഗ്രഹിക്കാത്തതിനാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെച്ചുവെന്നും വൈഭവ് പറഞ്ഞു.

കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി ഞാന്‍ തയാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അതിന് ഫലമുണ്ടായത് ഇപ്പോഴാണ്. എന്‍റെ കുറവുകളെല്ലാം പരിഹരിച്ച് ഓരോ തവണയും തേച്ചുമിനുക്കി ഗ്രൗണ്ടിലിറങ്ങാന്‍ എനിക്കായി. മുമ്പ് ബുദ്ധിമുട്ടായി തോന്നിയ പല കാര്യങ്ങളും ഇപ്പോള്‍ അനാായസം ചെയ്യാനാവുന്നുണ്ട്. കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് പ്രധാനമെന്നും വൈഭവ് രാജസ്ഥാന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡിനോട് പറഞ്ഞു.

ഗുജറാത്തിനെതിരായ സെഞ്ചുറി നേടിയശേഷം ഫോണെടുത്തു നോക്കിയപ്പോള്‍ അഞ്ഞൂറോളം മിസ്ഡ് കോളുകളായിരുന്നു എനിക്ക് വന്നിരുന്നത്. ഒരുപാട് ആളുകള്‍ എന്നെ സമീപിച്ചു. പക്ഷെ അത്തരം അമിത ശ്രദ്ധ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഫോണ്‍ സ്വിച്ച് ഓഫാക്കിവെച്ചുവെന്നും വൈഭവ് ദ്രാവിഡിനോട് പറഞ്ഞു.

വൈഭവിനെ സംബന്ധിച്ചിടത്തോളം മികച്ചൊരു അരങ്ങേറ്റ സീസണായിരുന്നു ഇതെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. മികച്ച പ്രകടനങ്ങള്‍ ഇനിയും തുടരണം, അതിനായി കഠിനമായി പരിശീലിക്കണം. ഇത്തവണ നിനക്കെതിരെ പന്തെറിഞ്ഞവരെല്ലാം അടുത്ത തവണ കൂടുതല്‍ തയാറെടുപ്പുകളോടെയാകും നിനക്കെതിരെ പന്തെറിയാന്‍ വരിക. നിന്‍റെ കുറവുകള്‍ അവര്‍ നോക്കി വെച്ചിട്ടുണ്ടാകും. അതുകൊണ്ട് അതിനായി കൂടി തയാറെടുത്ത് വേണം അടുത്ത സീസണില്‍ കളിക്കാനെത്താനെന്നും ദ്രാവിഡ് വൈഭവിനെ ഉപദേശിച്ചു.

ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ അഭാവത്തില്‍ രാജസ്ഥാനായി ഓപ്പണറായി ഇറങ്ങിയ വൈഭവ് നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് അടിച്ചായിരുന്നു സീസണ്‍ തുടങ്ങിയത്. സീസണിലാകെ ഏഴ് കളികളില്‍ നിന്ന് 252 റണ്‍സടിച്ച വൈഭവ് 206.55 എന്ന മികച്ച സ്ട്രൈക്ക് റേറ്റും നിലനിര്‍ത്തി.