മോശം ഫോം തുടര്‍ക്കഥ; പന്തിനെ കാത്തിരിക്കുന്നത് പുറത്തേക്കുള്ള വഴിയോ?
മോശം ഫോം തുടര്‍ന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്ത്. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ 27 റൺസിനാണ് പന്ത് പുറത്തായത്.
കിംഗ്‌സ്റ്റണ്‍: വിന്‍ഡീസിനെതിരെ ബാറ്റിംഗിൽ മോശം ഫോം തുടര്‍ന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്ത്. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ 27 റൺസിനാണ് പന്ത് പുറത്തായത്. ഹോള്‍ഡറിന്‍റെ പന്തില്‍ ഇന്ത്യന്‍ താരം ക്ലീന്‍ബൗള്‍ഡായി. 65 പന്തുകള്‍ നേരിട്ട് രണ്ട് ബൗണ്ടറിയും ഒരു സിക്‌സും നേടിയ ശേഷമായിരുന്നു പന്ത് വിക്കറ്റ് തുലച്ചത്. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലായി 31 റൺസ് മാത്രമാണ് പന്തിന് നേടിയത്.
ഇതോടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌ണാന്‍ സ്ഥാനത്ത് പന്ത് കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. വൃദ്ധിമാന്‍ സാഹയ്ക്ക് അവസരം നൽകണമെന്ന് സയിദ് കിര്‍മാണിയെ പോലുള്ളവര്‍ വാദിക്കുന്നതിനിടെയാണ് പന്ത് മോശം ഫോം തുടരുന്നത്. ഇതോടെ മൂന്നാം ടെസ്റ്റിന് മുന്‍പ് നിര്‍ണായക ചര്‍ച്ചകള്‍ക്ക് ടീം മാനേജ്‌മെന്‍റ് തയ്യാറായേക്കും.
എന്നാല്‍ കിംഗ്‌സ്റ്റണില്‍ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്. ഒന്നാം ഇന്നിംഗ്സില്‍ 416 റണ്‍സില്‍ പുറത്തായപ്പോള്‍ കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയ ഹനുമ വിഹാരിയാണ്(111 റണ്‍സ്) ഇന്ത്യയെ മികച്ച സ്‌കോറിലെത്തിയത്. വാലറ്റത്ത് 57 റണ്‍സുമായി ഇശാന്ത് മികച്ച പിന്തുണ നല്‍കി. നായകന്‍ വിരാട് കോലി 76ഉം മായങ്ക് അഗര്‍വാള്‍ 55ഉം റണ്‍സ് നേടി. ബുമ്ര ഹാട്രിക്കടക്കം ആറ് വിക്കറ്റ് നേടിയപ്പോള്‍ വിന്‍ഡീസ് രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഏഴ് വിക്കറ്റിന് 87 റണ്‍സ് എന്ന നിലയിലാണ്.