റോജർ ബിന്നി മാത്രമാണ് ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്

മുംബൈ: ലോകകപ്പ് മുന്‍ ജേതാവ് റോജർ ബിന്നിയെ ബിസിസിഐ പ്രസിഡന്‍റായി നിയമിച്ചു. മുംബൈയിൽ നടന്ന ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. സൗരവ് ഗാംഗുലിയുടെ പിൻഗാമിയായെത്തുന്ന റോജർ ബിന്നിയെ എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്. 1983 ഏകദിന ലോകകപ്പ് നേടിയ ടീമിലെ അംഗമായ റോജർ ബിന്നി ബിസിസിഐയുടെ മുപ്പത്തിയാറാമത് പ്രസിഡന്‍റാണ്. ജയ് ഷാ സെക്രട്ടറിയായി തുടരും.

റോജർ ബിന്നി മാത്രമാണ് ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. ബിസിസിഐയിലെ മറ്റ് സ്ഥാനങ്ങളിലേക്കും മത്സരമുണ്ടായിരുന്നില്ല. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ആരെയും ഇതുവരെ ബിസിസിഐ നിർദേശിച്ചിട്ടില്ല. 

ഇനി റോജർ ബിന്നി യുഗം

റോജർ ബിന്നി മാത്രമാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതെങ്കിലും നാടകീയതകളുണ്ടായിരുന്നു ഇക്കുറി ബിസിസിഐ തെരഞ്ഞെടുപ്പില്‍. ബിസിസിഐയിലെ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തെ മുന്‍ പ്രസിഡന്‍റ് എന്‍ ശ്രീനിവാസന്‍ രൂക്ഷമായി വിമര്‍ശിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസിഡന്‍റെന്ന നിലയില്‍ ഗാംഗുലി ഒന്നും ചെയ്തില്ലെന്നും തികഞ്ഞ പരാജയമാണെന്നും ശ്രീനിവാസന്‍ തുറന്നടിച്ചതായായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ തന്‍റെ കാലത്തെ നേട്ടങ്ങള്‍ ഗാംഗുലി ഒരു സ്വകാര്യ ചടങ്ങില്‍ എണ്ണിയെണ്ണി പറഞ്ഞതും ശ്രദ്ധേയമായിരുന്നു. 

റോജര്‍ ബിന്നി പ്രസിഡന്‍റ് സ്ഥാനത്ത് എത്തുന്നതിനെ 1983 ലോകകപ്പ് ടീമില്‍ സഹതാരമായിരുന്ന ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രി സ്വാഗതം ചെയ്‌തിരുന്നു. 'കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്ന റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്‍റാവുന്നത് സ്വാഭാവിക തുടര്‍ച്ചയാണ്. ബിന്നി പ്രസിഡന്‍റാവുന്നതില്‍ സന്തോഷമേയുള്ളു. ഇതാദ്യമായാണ് ഒരു ലോകകപ്പ് ജേതാവ് ബിസിസിഐയെ നയിക്കാനെത്തുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് ആര്‍ക്കും രണ്ടാമൂഴം ലഭിച്ചിട്ടില്ല' എന്നുമായിരുന്നു മുംബൈ പ്രസ് ക്ലബ്ലില്‍ മാധ്യമപ്രവര്‍ത്തരോട് രവി ശാസ്‌ത്രിയുടെ വാക്കുകള്‍.

ദാദ തട്ടകത്തിലേക്ക് മടങ്ങുന്നു; ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിലേക്ക് മത്സരിക്കും